നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് തീരുമാനം ആയിട്ടില്ല: മന്ത്രി
Mail This Article
കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളം തുറക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെങ്കിലും തുറന്നതിനു ശേഷമുള്ള കാര്യങ്ങൾക്കായി തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. നാളെ ഇതിന്റെ ഭാഗമായുള്ള മോക്ഡ്രില്‍ നടത്തും. എറണാകുളം ജില്ലയില്‍ ലോക്ഡൗണ്‍ 24 വരെ കർശനമായി തുടരും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി തുടരും. ഹോട്സ്പോട്ടുകളായ കൊച്ചി നഗരത്തിൽ നിന്നും മുളവുകാട് പഞ്ചായത്തിൽ നിന്നും പുറത്തേക്കുള്ള യാത്ര തടയുമെന്നും മന്ത്രി അറിയിച്ചു.
ഏപ്രിൽ 24ന് ശേഷവും ഹോട്‌സ്‌പോട്ടുകളായ കൊച്ചി കോര്‍പറേഷനിലും മുളവുകാട് പഞ്ചായത്തിലും ലോക്ഡൗണ്‍ തുടരുന്നതിനാണ് തീരുമാനം. ഹോട്‌സ്‌പോട്ട് മേഖലയില്‍ പ്രവേശനം രണ്ട് എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളായി നിജപ്പെടുത്തും. ഹോട്‌സ്‌പോട്ടുകളിലേക്ക് അവശ്യ സേവനങ്ങൾ ഒഴികെയുള്ള യാത്ര അനുവദിക്കില്ല. ബാരിക്കേഡുകളും പൊലീസ് ചെക്ക്പോസ്റ്റുകളും സ്ഥാപിക്കും.
ഇരുചക്ര വാഹനങ്ങളില്‍ ലോക്ഡൗണിനു ശേഷവും കുടുംബാംഗങ്ങൾ മാത്രമേ ഒന്നിച്ച് യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. പുറത്തിറങ്ങുന്നവര്‍ മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. തുവാലകളോ വീടുകളില്‍ നിര്‍മിച്ച മാസ്‌കുകളോ ഡിസ്‌പോസബിള്‍ മാസ്‌കുകളോ ഉപയോഗിക്കാം. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇതുവരെ നേടിയ നേട്ടങ്ങളെ നഷ്ടപ്പെടുത്തുന്ന നടപടികള്‍ ഒന്നും ജില്ലയില്‍ അനുവദിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.
Content Highlight: Nedumbassery Airport, VS Sunil Kumar