കൊച്ചിയിൽ ഓട്ടോഡ്രൈവർ 2 പേർക്കു നേരേ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം തീകൊളുത്തി മരിച്ചു
Mail This Article
കൊച്ചി∙ പച്ചാളത്തു രണ്ടു പേരെ പെട്രോൾ ബോംബ് എറിഞ്ഞു ഗുരുതരമായി പരുക്കേൽപിച്ച ശേഷം ഓട്ടോഡ്രൈവർ സ്വയം തീ കൊളുത്തി മരിച്ചു. ഓട്ടോയും കത്തി നശിച്ചു. വൈകിട്ട് 6.45നാണു സംഭവം. പച്ചാളം സ്വദേശിയും ഓട്ടോഡ്രൈവറുമായ ഫിലിപ്(60) ആണ് മരിച്ചത്. അയൽവാസിയായ പങ്കജാക്ഷന്റെ(65)പച്ചാളം ഷൺമുഖപുരത്തെ കടയിലെത്തിയാണ് ഇയാൾ അക്രമം നടത്തിയത്.
കടയിലിരുന്നു സംസാരിക്കുകയായിരുന്ന പങ്കജാക്ഷന്റെയും സുഹൃത്ത് ലൂർദ് ആശുപത്രിയിലെ അസിസ്റ്റന്റും ചേർത്തല സ്വദേശിയുമായ റെജിൻ ദാസിന്റെയും(34) ദേഹത്തേക്കു പെട്രോൾ നിറച്ചുവച്ചിരുന്ന കുപ്പിയിൽ തീ കൊടുത്ത ശേഷം എറിയുകയായിരുന്നു. ഇതിനു ശേഷം സംഭവസ്ഥലത്തു നിന്ന് ഓട്ടോയിൽ രക്ഷപ്പെട്ട പ്രതി പച്ചാളം കർഷക റോഡിലെത്തിയ ശേഷം ഓട്ടോയ്ക്കും സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ചു തീ കൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ പങ്കജാക്ഷനെയും റെജിനെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെജിന് 70% പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പങ്കജാക്ഷനെ ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെന്നും റെജിൻ ഇടയിൽപ്പെട്ടു പോയതാണെന്നും പൊലീസ് പറയുന്നു. പച്ചാളത്തു വാടകയ്ക്കു താമസിക്കുകയാണു റെജിൻ. അക്രമത്തിന്റെ കാരണം വ്യക്തമല്ല. മുൻവൈരാഗ്യം സംശയിക്കുന്നതായി നോർത്ത് പൊലീസ് അറിയിച്ചു. അതേസമയം, ഫിലിപ്പുമായി വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ലെന്നാണു പങ്കജാക്ഷന്റെ മൊഴി.
English Summary: Autodriver burned himself to death after Petrol bombs thrown at 2 others