ADVERTISEMENT

ന്യൂഡൽഹി / കാഠ്മണ്ഡു ∙ ഇന്ത്യൻ പ്രദേശങ്ങൾ സ്വന്തമെന്ന് അവകാശപ്പെട്ട ഭൂപടത്തിനു പിന്നാലെ പുതിയ വിവാദത്തിന് വഴിതുറന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി. ചൈനീസ്, ഇറ്റാലിയൻ വൈറസുകളേക്കാൾ ഇന്ത്യൻ വൈറസ് മാരകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങൾക്കു ശേഷം പാർലമെന്റിൽ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിൽ നേപ്പാളിൽ കേവിഡ് കേസുകൾ വ്യാപിച്ചതിന് ഇന്ത്യയെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

‘ഇന്ത്യയിൽ നിന്ന് നിയമവിരുദ്ധ മാർഗങ്ങള്‍ വഴി രാജ്യത്തേക്കു കടക്കുന്നവരിലൂടെ വൈറസ് പടരുന്നുണ്ട്. ശരിയായ പരിശോധനയില്ലാതെ ഇന്ത്യയിൽ നിന്ന് ആളുകളെ എത്തിക്കുന്നതിൽ ചില പ്രാദേശിക പ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനയേക്കാളും ഇറ്റാലിയനേക്കാളും മാരകമാണെന്നു തോന്നുന്നു. കൂടുതൽ പേർ ഇവിടെ രോഗബാധിതരാകുന്നു’– അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങൾ എന്തു വില കൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്നും ഒലി പറഞ്ഞു. ഇന്ത്യയുടെ ഭാഗമായ ലിംപിയാദുര, ലിപുലെഖ്, കാലാപാനി എന്നിവ ഉൾപ്പെടുന്ന പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വിള്ളൽ ഇത് വർധിപ്പിച്ചു.

ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഇന്ത്യയുമായുള്ള പടിഞ്ഞാറൻ അതിർത്തി നിർവചിക്കാൻ ബ്രിട്ടിഷ് കൊളോണിയൽ ഭരണാധികാരികളുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് നേപ്പാൾ അവകാശപ്പെടുന്നത്. 1962ലെ ഇന്ത്യ–ചൈന യുദ്ധം മുതൽ ഇന്ത്യൻ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാദുര, കാലാപാനി മേഖലകൾ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു.

മേയ് എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസിനെ ചൈനയിലെ കൈലാസ് മാനസരോവറുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെ നേപ്പാൾ ഇതിൽ പ്രതിഷേധിക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോറഗർഹ് ജില്ലയിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

English Summary: 'Indian Virus Looks More Lethal Than Chinese, Italian': Nepal PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com