പ്രവാസികൾ അകറ്റിനിർത്തപ്പെടേണ്ടവരല്ല; കുപ്രചരണങ്ങളിൽ വീഴരുത്: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ എത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അർഥമില്ലെന്നും അങ്ങനെ ആക്കിത്തീർക്കാർ ചിലർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ.
പുറത്തുനിന്നു വരുന്നവരിൽ ഭൂരിഭാഗവും രോഗബാധയില്ലാത്തവരാണ്. ചിലർ രോഗവാഹകരാണ്. ആരാണ് രോഗവാഹകരെന്ന് തിരിച്ചറിയാൻ സാധിക്കില്ല. കൂട്ടത്തിൽ രോഗവാഹകരുണ്ടാകാം. അത്തരം ഘട്ടത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കാനേ സാധിക്കൂ. അത് അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ രക്ഷയ്ക്കും ഒഴിച്ചുകൂടാനാകാത്തതാണ്. കുപ്രചരണങ്ങൾ നടത്തുന്നവർക്ക് വേറെ ഉദ്ദേശ്യം കാണും. കുപ്രചരണങ്ങളിൽ ജനം കുടുങ്ങിപ്പോകരുത്.
കോവിഡ്19 വൈറസ് നമ്മുടെ നാട്ടിലേക്ക് കടന്നു വന്നത് ആരുടെയും കുറ്റമോ അലംഭാവമോ കൊണ്ടല്ല. പുതുതായി കോവിഡ് ബാധയുണ്ടായത് പുറത്തു നിന്നു വന്നവർക്കാണ് എന്നു തെറ്റായ വ്യാഖ്യാനം നൽകി ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. രോഗം എങ്ങനെ വരുന്നു എന്ന ബോധ്യം നമുക്കുണ്ടാകണം. അതുണ്ടായാൽ രോഗവ്യാപനം തടയുന്നതിനുള്ള പ്രധാന ഉപാധിയായി. ആ തിരിച്ചറിവ് പ്രധാനമാണ്. നമ്മുടെ സഹോദരങ്ങൾ അവർക്ക് വരാൻ അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം. അതോടൊപ്പം തന്നെ ഇവിടെയുള്ളവരും സുരക്ഷിതരായിരിക്കണം.
സംസ്ഥാന അതിർത്തികളിൽ നിയന്ത്രണമില്ലാതെ വന്നാൽ, റെഡ്സോണിൽ നിന്നുള്ളവർ എത്തിയാൽ, അവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഇന്നത്തെ കാലത്ത് അപകടമാണ്. അതുകൊണ്ടാണ് വാളയാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
English summary: Pinarayi Vijayan on expats return