ADVERTISEMENT

തിരുവനന്തപുരം ∙ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചുനിർത്താനായി എന്നതാണു നമ്മുടെ നേട്ടമെങ്കിലും രോഗികളുടെ എണ്ണം കൂടുന്നത് അതീവ ജാഗ്രത ആവശ്യപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രകളിലടക്കം പരിശോധനകൾ കർശനമാക്കും. കണ്ടെയ്ൻമെന്റ് മേഖലയിൽ ബാരിക്കേഡ് സ്ഥാപിക്കും. ഇവിടങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡവും പാലിച്ച് വാഹന പരിശോധന നടത്തും.

രാത്രി ഒൻപതിനു ശേഷം വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ചിലർ മാസ്ക് ധരിക്കുന്നില്ല. മാസ്കും ഹെൽമെറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. ശാരീരിക അകലം പാലിക്കുന്നതടക്കം ആരോഗ്യ മാനദണ്ഡങ്ങൾ കർശനമാക്കി. കടകൾ, ചന്തകൾ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനം കൂട്ടംകൂടാൻ അനുവദിക്കില്ല. കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ.

സ്ഥാപനം അണുവിമുക്തമാക്കണം. നിർദേശം ലംഘിക്കുന്നവരുടെ ഫോട്ടോ പൊലീസ് കൺട്രോൾ റൂമിലേക്ക് അയക്കാൻ ജനം തയാറാകണം. വിദേശത്ത് നിന്ന് വരുന്നവർ നേരെ വീട്ടിലേക്ക് പോകണം. ബന്ധുവീട് സന്ദർശിക്കരുത്. പ്രവാസികളെ സ്വീകരിക്കാൻ സംഘടനകൾ പോകേണ്ടതില്ല. ബ്രേക്ക് ദ് ചെയിൻ ക്യാംപെയ്ൻ സജീവമായി മുന്നോട്ടു കൊണ്ടുപോകണം. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളിൽ ഉറവിടം കണ്ടുപിടിക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.

നാം നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ ഇക്കാലത്ത് എല്ലാവരും രേഖപ്പെടുത്തണം. പോയ സ്ഥലങ്ങൾ, സ്ഥാപനം, സമയം തുടങ്ങിയവ ഒരു ‘ബ്രേക്ക് ദ് ചെയിൻ’ ഡയറിയിലോ മൊബൈലിലോ രേഖപ്പെടുത്തണം. ഇതു രോഗവാഹിയായ ഒരാൾ എവിടെയെല്ലാം പോയി, അവിടെ ആ സമയത്ത് ആരെല്ലാം ഉണ്ടായി എന്നു മനസ്സിലാക്കാൻ സാധിക്കും. ജൂലൈയിൽ പ്രതിദിനം പതിനയ്യായിരം കോവിഡ് പരിശോധന നടത്താനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഓരോ ആളും സർക്കാരിന്റെ പദ്ധതികളോടു സഹകരിക്കാൻ തയാറാകണം– മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Press Meet on Covid situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com