തൃശൂരിൽ സമ്പൂർണ്ണ ലോക്ഡൗൺ വ്യാജപ്രചാരണം; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്
Mail This Article
തൃശൂർ∙ ജില്ലയിൽ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പൊയ്യ സ്വദേശിനിയായ തൃശൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ ഓഫിസ് ജീവനക്കാരിക്കാണ് (33 വയസ്) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ നെഗറ്റീവായി.
രോഗം സ്ഥിരീകരിച്ച 134 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ തൃശൂർ സ്വദേശികളായ ആറു പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 16,435 പേരിൽ 16,270 പേർ വീടുകളിലും 165 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 24 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്.
നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ടു പേരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. അസുഖബാധിതരായ 184 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. 1669 പേരെ വ്യാഴാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർക്കുന്നതിനൊടൊപ്പംതന്നെ 854 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
തൃശൂർ ജില്ലയിൽ സമ്പൂർണ്ണ ലോക്ഡൗൺ എന്ന പ്രചാരണം വാസ്തവ വിരുദ്ധം
തൃശൂർ ജില്ലയിൽ സമ്പൂർണ്ണ ലോക്ഡൗൺ ആണെന്ന രീതിയിലുളള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മാത്രമാണ് അത് പ്രകാരമുളള നിയന്ത്രണങ്ങളുളളത്. ഇത് കർശനമായി പാലിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിട്ടുളളത്. ഇതുമായി പൊതുജനങ്ങൾ സഹകരിക്കണം. മറ്റുളള സ്ഥലങ്ങളിൽ നിലവിൽ സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുളള നിയന്ത്രണങ്ങൾ മാത്രമാണ് ബാധകം. മറിച്ചുളള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. ജില്ലയിൽ നിലവിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും കലക്ടർ പറഞ്ഞു.
ഇടുക്കിയിൽ മൂന്നു പേർക്കുകൂടി കോവിഡ്
ഇടുക്കിയിൽ മൂന്നു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 17നു ഡൽഹിയിൽനിന്നു കാറിലെത്തിയ വെള്ളത്തൂവൽ സ്വദേശികൾ. (49 വയസ്സ്, 33 വയസ്സ്) 11നു ഡല്‍ഹിയിൻ നിന്നു വിമാനമാർഗമെത്തിയ നെടുങ്കണ്ടം എഴുകുംവയൽ സ്വദേശി (64) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടയത്ത് 2 പേര്‍ക്കു കൂടി കോവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി
കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനി(46)ക്കും മുംബൈയില്‍ നിന്ന് ജൂണ്‍ 19 ന് എത്തി പഴയിടത്തെ ക്വാറന്റീൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശി(31)ക്കുമാണ് രോഗം ബാധിച്ചത്. കറുകച്ചാല്‍ സ്വദേശിനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായ ചുമയെത്തുടര്‍ന്നാണ് കരിക്കാട്ടൂര്‍ സ്വദേശിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
ജില്ലയില്‍ രണ്ടു പേര്‍ രോഗമുക്തരായി മഹാരാഷ്ട്രയില്‍നിന്ന് എത്തിയശേഷം ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിനി(27), ദുബായില്‍ നിന്ന് എത്തിയശേഷം ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിനി (31) എന്നിവരെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
നിലവില്‍ 97 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേർ പാലാ ജനറല്‍ ആശുപത്രിയിലും 29 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.
കാസർകോട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്
കാസർകോട്ട് നാലു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 11 ന് കൂവൈത്തില്‍ നിന്നു വന്ന 50 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നു വന്ന 47 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, 47 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് ഖത്തറില്‍ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഉദയഗിരി സിഎഫ്എല്‍ടിസി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് രോഗമുക്തി നേടിയത്.
വീടുകളില്‍ 5320 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 392 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5712 പേരാണ്. പുതിയതായി 562 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം പുതിയതായി 275 പേരുടെ സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 322 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ്
മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജൂണ്‍ 13 ന് ഘാനയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശിനി 27 വയസ്സുകാരി, ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 26 വയസുകാരന്‍, മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 19 ന് തിരിച്ചെത്തിയ തിരൂര്‍ താഴേപ്പാലം സ്വദേശി 50 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് തിരിച്ചെത്തിയ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടികപടി സ്വദേശി 49 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 12 ന് തിരിച്ചെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി 38 വയസുകാരന്‍, ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇരിമ്പിളിയം മോസ്‌കോ സ്വദേശി 30 വയസുകാരന്‍ എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോഴിക്കോട് ജില്ലയില്‍ ഏഴ് കോവിഡ് കേസുകള്‍കൂടി
1 കാരശ്ശേരി സ്വദേശി (27) - ജൂണ്‍ 23 ന് ചെന്നൈയില്‍ നിന്നും ട്രാവലറില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ടാക്സിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
2 കക്കോടി സ്വദേശി (48) ജൂണ്‍ 18 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കുന്ദമംഗലത്തെത്തി കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 26 ന് സര്‍ക്കാര്‍ പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ബീച്ച് ആശുപത്രിയിലെത്തി സ്രവ സാംപിൾ പരിശോധനയക്ക് നല്‍കി. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആംബുലന്‍സില്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി.
3. ഉണ്ണികുളം സ്വദേശി (44) ജൂണ്‍ 18 ന് വിമാനമാര്‍ഗ്ഗം ഖത്തറില്‍ നിന്നും കോഴിക്കോടെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് കോവിഡ് നിരീക്ഷണകേന്ദ്രത്തിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 22 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
4. തൂണേരി സ്വദേശിയായ പെണ്‍കുട്ടി - ജൂണ്‍ 19 ന് വിമാനമാര്‍ഗ്ഗം മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 23 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ നാദാപുരം ജില്ലാ ആശുപത്രിയില്‍ എത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
5. കൊടുവളളി സ്വദേശി (52)- ജൂണ്‍ 15 ന് കുവൈത്തിൽ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
6. വെസ്റ്റ്ഹില്‍ സ്വദേശി(42)- ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാർ സജ്ജമാക്കിയ വാഹനത്തില്‍ എന്‍ഐടിയിലെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെതുടര്‍ന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
7. 42 വയസ്സുള്ള തമിഴ്നാട് നീലഗിരി സ്വദേശി ജൂണ്‍ 23 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് മെഡിക്കല്‍ കേളേജിലേക്ക് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ എത്തിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 31 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 47 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും, രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ് ഒരാള്‍ കളമശ്ശേരിയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
പത്തനംതിട്ടയിൽ 13 പേര്‍ക്ക് കോവിഡ്
1) ജൂണ്‍ 13 ന് കുവൈത്തിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 39 വയസുകാരന്‍.
2) ജൂണ്‍11 ന് കുവൈത്തിൽ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശിയായ 41 വയസുകാരന്‍.
3) ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 51 വയസുകാരന്‍.
4) ജൂണ്‍ 15 ന് കുവൈത്തിൽ നിന്നും എത്തിയ കോന്നി, പയ്യനാമണ്‍ സ്വദേശിയായ 40 വയസുകാരന്‍.
5) ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ തോട്ടപ്പുഴശേരി, മാരാമണ്‍ സ്വദേശിനിയായ 30 വയസുകാരി.
6)ജൂണ്‍ 21 ന് സൗദിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 59 വയസുകാരന്‍.
7) ജൂണ്‍ 9ന് ഡല്‍ഹിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിനിയായ 41 വയസുകാരി.
8) ജൂണ്‍ 23 ന് കുവൈത്തിൽ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 34 വയസുകാരന്‍.
9) ജൂണ്‍ 12 ന് കുവൈത്തിൽ നിന്നും എത്തിയ അരുവാപ്പുലം, കല്ലേലിതോട്ടം സ്വദേശിയായ 46 വയസുകാരന്‍.
10) ജൂണ്‍ 13 ന് കുവൈത്തിൽ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 28 വയസുകാരന്‍.
11) ജൂണ്‍19 ന് റിയാദില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശിയായ 55 വയസുകാരന്‍.
12)ജൂണ്‍ 12 ന് കുവൈത്തിൽ നിന്നും എത്തിയ പായിപ്പാട് സ്വദേശിയായ 57 വയസുകാരന്‍.
13)ജൂണ്‍ 12 ന് ഹരിയാനയില്‍ നിന്നും എത്തിയ പെരുമ്പട്ടി സ്വദേശിനിയായ 25 വയസുകാരി എന്നിവര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
English Summary: Districtwise Covid Report, Kerala