എല്ലാവരും കോവിഡ് ഡയറി സൂക്ഷിക്കണം: രാത്രിയാത്ര നിയന്ത്രണം കര്ശനമാക്കും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ നിർബന്ധമായും പാലിക്കണമെന്നു മുഖ്യമന്ത്രി. ശ്രദ്ധപാളുന്ന സാഹചര്യമുണ്ടായാൽ ഗുരുതരമായ രീതിയിലേക്കു മാറും. നിലവിലുള്ള അവസ്ഥ അനുസരിച്ച് ഓഗസ്റ്റിൽ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യത.
സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചുനിർത്താനായി എന്നതാണു നമ്മുടെ നേട്ടം. സംസ്ഥാനത്തു പരിശോധന വർധിപ്പിക്കും. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരണം. വിദേശത്തുനിന്നു വരുന്നവർക്ക് ടെസ്റ്റ് നടത്തുന്നതു അധികശ്രദ്ധയുടെ ഭാഗമാണ്. രോഗവ്യാപനം തടയാൻ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രയുടെ വിശദാംശങ്ങൾക്കായി കോവിഡ് ഡയറി
ബ്രേക്ക് ദ് ചെയിൻ ക്യാംപെയ്ൻ സജീവമായി മുന്നോട്ടു കൊണ്ടുപോകണം. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളിൽ ഉറവിടം ജനങ്ങളുടെ സഹകരണം ആവശ്യമാണ്. നാം നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ ഇക്കാലത്ത് എല്ലാവരും രേഖപ്പെടുത്തണം. പോയ സ്ഥലങ്ങൾ, സ്ഥാപനം സമയം തുടങ്ങിയ ഒരു ഡയറിയിലോ മൊബൈലിലോ രേഖപ്പെടുത്തണം. ഇതു രോഗവാഹിയായ ഒരാൾ എവിടെയെല്ലാം പോയി, അവിട ആ സമയത്ത് ആരെല്ലാം ഉണ്ടായി എന്നു മനസ്സിലാക്കാൻ സാധിക്കും. ജൂലൈയിൽ പ്രതിദിനം പതിനയ്യായിരം കോവിഡ് പരിശോധന നടത്താനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഓരോ ആളും സർക്കാരിന്റെ പദ്ധതികളോടു സഹകരിക്കാൻ തയാറാകണം.
രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം
രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം. ആവശ്യ വിഭാഗക്കാർക്കു മാത്രമാണു യാത്രാനുമതി. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ മാസ്ക് ധരിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്കും ഹെൽമറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. മാസ്ക് ധരിക്കാത്ത 6187 സംഭവങ്ങൾ ഇന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
English Summay: Should Keep Covid diary to break the chain