ADVERTISEMENT

കൊച്ചി∙ ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമച്ചവർ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയിൽ താമസമാക്കിയ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവർ. പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം. ഇരുവരും മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതികൾ കൂടി എത്തിയ സാഹചര്യത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തട്ടിപ്പുകാർക്കായി വലവിരിച്ചിരിക്കുകയാണ്. 

സംഘം വേറെ തട്ടിപ്പുകളിലെയും പ്രതികളെന്ന് ഐജി വിജയ് സാഖറെയും അറിയിച്ചു. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത് ഉൾപ്പടെ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. സിനിമാ, മോഡലിങ് രംഗത്തുള്ളവരെ ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ചില പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ പരാതി ലഭിച്ചാൽ മാത്രമായിരിക്കും അന്വേഷണം.

നടി പരാതി നൽകിയ വിവരം പുറത്തു വന്നതിനു പിന്നാലെ രണ്ടു യുവതികൾ കൂടി തട്ടിപ്പിന് ഇരയായത് അറിയിച്ച് ഫോണിലൂടെ പരാതി നൽകിയിട്ടുണ്ട്. ഇവർ നേരിട്ടു വന്നു പരാതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൾ ഉൾപ്പെട്ട തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തൃക്കാക്കര എസിപി കേസ് അന്വേഷിക്കുമെന്നും ഐജി അറിയിച്ചു.

ഉയർന്ന സാമ്പത്തിക സാഹചര്യമുള്ളവർ എന്നു പരിചയപ്പെടുത്തിയാണ് നടിമാരുടെ ബന്ധുക്കളുമായി അടുക്കുന്നത്. ഇവരെ വിവാഹം ആലോചിക്കുകയും എന്തെങ്കിലും പ്രൊജക്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ആവശ്യത്തിലേക്ക് പിന്നീട് പണം ചോദിക്കുന്നതാണ് പതിവ്. ഒരു തവണ പണമോ സ്വർണമോ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഫോൺ നമ്പർ മാറ്റും. വിളിച്ചാൽ കിട്ടാതാകുകയും ചെയ്യും.

ഈ സമയം ഇവർ വേറെ ഇരകളെ തേടി പോയിട്ടുണ്ടാകും. സംഘത്തിൽ ഏഴു പേരുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിൽ നാലു പേർ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ടെന്ന് വിജയ് സാഖറെ അറിയിച്ചു. 

വിവാഹം ആലോചിച്ചാണ് ഏതാനും ദിവസങ്ങൾ മുമ്പ് നടി ഷംന കാസിമിന്റെ വീട്ടിലും പ്രതികൾ എത്തിയത്. നല്ല കുടുംബമെന്നും മറ്റും പറഞ്ഞതിനാൽ ഷംനയുടെ വീട്ടുകാരും താൽപര്യം പ്രകടിപ്പിച്ചു. പിതാവിനോടും സഹോദരനോടും എല്ലാം സംസാരിച്ചിരുന്നു. തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം വരനായി എത്തിയ ആൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടിലേക്ക് പണത്തിനു ഷോട്ടേജുണ്ടെന്നും വരുന്ന സുഹൃത്തിന്റെ പക്കൽ ഒരു ലക്ഷം രൂപ നൽകണം എന്നും ആവശ്യപ്പെടുകയായിരുന്നു.

നടി ഇതു നിരസിക്കുകയും മാതാവിനെ വിവരം ധരിപ്പിക്കുകയും ചെയ്തതോടെയാണ് പൊലീസിൽ പരാതി എത്തുന്നത്. സംഭവത്തിൽ തട്ടിപ്പ് മണത്ത മരട് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതോടെ വിവരം പുറത്തറിയുകയായിരുന്നു.

English Summary : More complains against those arrested for threatning actress Shamna Kasim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com