മുംബൈയില്‍ കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി, മേല്‍ക്കൂരകള്‍ തകര്‍ന്നു
Mail This Article
മുംബൈ ∙ കനത്ത മഴയിലും കാറ്റിലും വലഞ്ഞ് മുംബൈ നഗരം. മുംബൈയിലും താനെ ജില്ലയിലുമാണ് മഴ ശക്തമായി തുടരുന്നത്. മുംബൈ, താനെ, റായ്ഗഡ് പ്രദേശങ്ങളിൽ കാലാവസ്ഥാ കേന്ദ്രങ്ങൾ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ച് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
മുംബൈയിലെ കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. കെട്ടിടങ്ങളുടെ മേൽക്കൂരകള്‍ തകർന്നു വീണു. മരങ്ങൾ വീണ് വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ വെള്ളക്കെട്ടും തുടരുകയാണ്. ജനങ്ങൾ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നു പൊലീസും മന്ത്രി ആദിത്യ താക്കറെയും നിർദേശിച്ചു.
ബുധനാഴ്ച രാത്രികൂടി മഴ തുടരുമെന്നും പിന്നീടു ശമിക്കുമെന്നുമാണു കാലാവസ്ഥാ പ്രവചനം. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് മുതൽ വാഷി വരെയും താനെയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
English Summary: Strong winds accompanied by heavy rainfall disrupt normal life