ADVERTISEMENT

ന്യൂഡൽഹി ∙ അന്തരീക്ഷത്തിൽ ശക്തമായ ഈർപ്പക്കാറ്റ് തുടരുന്നതിനാൽ അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നു.

സീസണിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചതിനു പിന്നാലെ ഡൽഹിയിൽ ഈർപ്പനില 95 ശതമാനമായി ഉയർന്നു. രാജസ്ഥാനിൽ വെള്ളിയാഴ്ചയുണ്ടായ പെരുമഴയിൽ മൂന്നു പേർ മരിച്ചു. തലസ്ഥാനമായ ജയ്പുരിൽ മൂന്നു മണിക്കൂർ തുടർച്ചയായുള്ള മഴയെത്തുടർന്നു പല ഭാഗങ്ങളിലും വെള്ളം കയറി, നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഗുജറാത്തിലും കൊങ്കണിലെയും ഗോവയിലെയും മലനിരകളോടു ചേർന്നുള്ള പ്രദേശങ്ങളിലും നല്ല തോതിൽ മഴയുണ്ടാകുമെന്നാണു പ്രവചനം.

ഗുജറാത്തിൽ മഴക്കെടുതിയെ തുടർന്ന് ഇരുന്നൂറിലധികം റോഡുകളും 12 സംസ്ഥാനപാതകളും അടച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. കൂടുതൽ എൻ‌ഡി‌ആർ‌എഫ് സംഘങ്ങളുടെ സഹായം വേണമെങ്കിൽ നൽകാമെന്നു ഷാ അറിയിച്ചു. അസമിൽ നാലു ജില്ലകളിലായി 29,000ലേറെ പേർ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുകയാണ്. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ അസമിൽ ഈ വർഷം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങളുടെ എണ്ണം 138 ആയി.

English Summary: Intense rainfall likely over northwest plains, west, central India during next 2-3 days: IMD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com