കമലയ്ക്കു പിന്നാലെ പ്രശസ്തമായി ഈ തമിഴ്നാട് ഗ്രാമം; ഫ്ളക്സ് നിറച്ച് ആഘോഷം
Mail This Article
ചെന്നൈ∙ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകർ അകലെ, അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ്. തീപാറുന്ന പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പുഗോദയില്‍, ആ ലൈംലൈറ്റിൽ നിറഞ്ഞു പ്രകാശിക്കുന്നൊരാളുണ്ട്- കമല ദേവി ഹാരിസ്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമലയുടെ പേര് ജോ ബൈഡൻ നിർദേശിച്ചപ്പോൾ അത് ഇന്ത്യക്കാർക്കും അഭിമാന മുഹൂർത്തമായിരുന്നു. എന്നാൽ അതിലേറെ സന്തോഷിക്കുന്ന ഒരു ഗ്രാമമുണ്ട് തമിഴ്നാട്ടിൽ, മന്നാർഗുഡിക്കടുത്തുള്ള തിരുവരൂരിലെ പൈങ്ങനാട്.
കമല ഹാരിസിന്റെ അമ്മ ശ്യാമള ജനിച്ചത് പൈങ്ങനാട് എന്ന ചെറിയ കാർഷിക ഗ്രാമത്തിലാണ്. സ്വാതന്ത്ര്യസമര സേനാനിയായ പി.വി. ഗോപാലനാണ് ശ്യാമളയുടെ അച്ഛൻ. ശ്യമളയുടെ അമ്മ രാജം സമീപത്തു തന്നെയുള്ള തുളസെന്തിരപുരം സ്വദേശിയാണ്. 1960 കളിൽ അദ്ദേഹം സാംബിയയിൽ സേവനമനുഷ്ഠിക്കുമ്പോൾ കമല അവിടെ കുട്ടിക്കാലം ചെലവിട്ടിട്ടുണ്ട്. 1998-ൽ മുത്തച്ഛൻ മരിക്കും വരെ, അദ്ദേഹവുമായി കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്നു കമല. കമലയ്ക്ക് വിജയം ആശംസിച്ചുകൊണ്ട് പൈങ്ങനാട് ബാനറുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
കമലയും തങ്ങളുടെ ഗ്രാമവുമായുള്ള ബന്ധവും ചരിത്രവുമൊക്കെ പറഞ്ഞ് പൈങ്ങനാട്ടുകാർ സമൂഹമാധ്യമങ്ങളിലും സജീവമാണ്. അറിയപ്പെടുന്ന സ്തനാർബുദ ഗവേഷകയായിരുന്ന ശ്യാമള ഗോപാലൻ 2009ൽ അർബുദം ബാധിച്ചാണു മരിച്ചത്. കമലയുടെ പിതാവ് ജമൈക്ക സ്വദേശി ഡോണൾഡ് ഹാരിസ് (82) സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് പ്രഫസർ ഇമെരിറ്റസ് ആണ്.
കറുത്തവർഗക്കാരുടെ ജീവിതരീതികളും സംസ്കാരവും സ്വീകരിച്ച്, സ്വന്തം തൊലിനിറം വെളുപ്പല്ലെന്ന യാഥാർഥ്യബോധത്തോടെയാണ് തന്നെയും അനിയത്തിയെയും അമ്മ വളർത്തിയതെന്ന് കമല പറഞ്ഞിട്ടുണ്ട്. തങ്ങളുടെ വ്യക്തിത്വരൂപീകരണത്തിൽ അമ്മ ചെലുത്തിയ സ്വാധീനത്തെപ്പറ്റി കമലയുടെ അനിയത്തി മായ ഹാരിസും ട്വീറ്റ് ചെയ്യാറുണ്ട്.
English Summary : Tamil Nadu village grabs spotlight after Kamala Harris's nomination as Biden's running mate