യുപിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു, നാക്ക് മുറിച്ചെടുത്തു
Mail This Article
ലക്നൗ∙ യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി ആശുപത്രി കിടക്കയിൽ ജീവനായി പോരാടുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്റാസിലാണ് നാലു പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. നിലവിൽ ഹത്റാസിലെ സർക്കാർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെയും പൊലീസ് അറസ്റ്റു ചെയ്തു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകൾ ഉണ്ടെന്നും പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടർ പറഞ്ഞു. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കു മാറ്റേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞു.
‘എന്റെ അമ്മയും സഹോദരിയും മൂത്ത ചേട്ടനും കൂടി പുല്ലുവെട്ടാനായി പോയതാണ്. ചേട്ടൻ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവർ നിന്നതിന് ഇരുവശവും ബാജ്റ വിളകൾ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോൾ നാല് അഞ്ചു പേർ പുറകിൽ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തിൽ ചുറ്റി അവളെ ബാജ്റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.’– പെൺകുട്ടിയുടെ സഹേദരൻ പറഞ്ഞു.
കേസിൽ പൊലീസ് ഇടപെടാൻ വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. ആദ്യം ഒരാളെ അറസ്റ്റു ചെയ്തെന്നും അയാളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേഗം തന്നെ മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്തെന്നും പൊലീസ് പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാൻ എസ്പി ശുപാർശ ചെയ്തിട്ടുണ്ടെന്നും യുപി പൊലീസ് ട്വീറ്റ് ചെയ്തു.
English Summary : UP Woman Allegedly Dragged With Dupatta, Gang-Raped; Doctors Say Critical