ADVERTISEMENT

ജയ്പുർ∙ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ മറികടക്കാൻ മണ്ഡി നിയമത്തിൽ പരിഷ്കാരവുമായി രാജസ്ഥാൻ. ഇതു സംബന്ധിച്ചു കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയതിനു പിന്നാലെ രാജസ്ഥാൻ വരുത്തിയ പരിഷ്കാരം ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിലാണു പഞ്ചാബ് അടക്കം പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും. 

അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികൾ (എപിഎംസി) നിയന്ത്രിക്കുന്ന മൊത്തക്കച്ചവട ചന്തകൾക്കു (മണ്ഡി) പുറത്തു നടത്തുന്ന വ്യാപാരത്തെ മണ്ഡി നികുതികളും മറ്റു ഫീസുകളും നൽകുന്നതിൽനിന്ന് ഒഴിവാക്കിയതാണ് കേന്ദ്ര നിയമത്തിലെ പ്രധാന മാറ്റങ്ങളിൽ ഒന്ന്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി തുടങ്ങി രാജ്യത്തെ പ്രധാന ധാന്യോൽപാദക സംസ്ഥാനങ്ങൾക്കു കനത്ത വരുമാന നഷ്ടത്തിനുകൂടി ഇടയാക്കുന്നതാണ് ഈ പരിഷ്കാരം. 

ഇതു തടയുന്നതിനു ലക്ഷ്യമിട്ടു സംസ്ഥാന സർക്കാരിന്റെ സംഭരണശാലകൾ, എഫ്സിഐയുടേതടക്കമുള്ള ഗോഡൗണുകൾ എന്നിവയും രാജസ്ഥാൻ മണ്ഡികളായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടങ്ങളിൽ നടക്കുന്ന കച്ചവടത്തിനും മണ്ഡിഫീസ് ഈടാക്കാൻ സംസ്ഥാനത്തിനു സാധ്യമാകും. പ്രധാന ഗോതമ്പ് ഉൽപാദക സംസ്ഥാനങ്ങളിൽ ഒന്നായ രാജസ്ഥാൻ നിലവിൽ 3.6% മണ്ഡിഫീസും മറ്റും ചാർജുകളുമാണ് ഈടാക്കുന്നത്. 

എപിഎംസി നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെടാത്ത ഏതു കച്ചവട സ്ഥലങ്ങളും നികുതി അടയ്ക്കേണ്ടതല്ലാത്ത ചന്തയാക്കി വ്യവസ്ഥ ചെയ്യുന്നതാണു പുതിയ കേന്ദ്രനിയമം. സ്വകാര്യ ചന്തകൾ, സംഭരണ ശാലകൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും. ഇവർക്കു സംസ്ഥാനങ്ങളിൽ ബാധകമായ നികുതി നൽകേണ്ടതുമില്ല. 

രാജസ്ഥാന്റെ പാത പിന്തുടർന്നു പഞ്ചാബും ഇതേ ദിശയിലുള്ള നീക്കം ആരംഭിച്ചതായാണ് അറിയുന്നത്. ഒരു പടി കൂടി കടന്നു സംസ്ഥാനം പൂർണമായും മണ്ഡി നിയമത്തിന്റെ പരിധിയിൽ വരുന്ന കച്ചവട ഇടമാക്കി പ്രഖ്യാപിക്കാനാണു പഞ്ചാബിന്റെ നീക്കമെന്നാണ് അറിയുന്നത്. കഴിഞ്ഞ വർഷം അരിക്കും ഗോതമ്പിനും 8.5% നിരക്കിൽ 6000 കോടിയിലേറെ രൂപയാണ് മണ്ഡിഫീസിൽനിന്നു പഞ്ചാബിനു ലഭിച്ചത്. ഇതു കൈവിടാതിരിക്കാനുള്ള നീക്കത്തിലാണു സംസ്ഥാനം.

English Summary : Rajasthan brings Warehouses and Godowns Under Mandi Act; Punjab may follow to Blunt Central Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com