ട്യൂഷനു പോയ 15കാരി വീട്ടിൽ തിരിച്ചെത്തിയില്ല: സഹായവുമായി എംഎൽഎ; പിന്നീട്
Mail This Article
ന്യൂഡൽഹി∙ ട്യൂഷനുപോയ ശേഷം കാണാതായ 15കാരിയെ ആംആദ്മി എംഎൽഎ രാഘവ് ചദ്ദയുടെ സഹായത്തോടെ കണ്ടെത്തി. ഡൽഹിയിലെ രാജേന്ദർ നഗറിലാണ് സംഭവം. സെപ്റ്റംബർ 7നാണ് പെൺകുട്ടിയെ കാണാതായത്. ട്യൂഷനു പോയ മകൾ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നപ്പോൾ എന്തോ പന്തികേടുണ്ടെന്ന് പിതാവ് അഭിഗ്യന് (പേര് യഥാർഥമല്ല) തോന്നി. രാജേന്ദർ നഗറിലെ ട്യൂഷൻ ക്ലാസ്സിലേക്ക് പോയി അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. അഭിഗ്യൻ അവളുടെ എല്ലാ സുഹൃത്തുക്കളെയും വിളിച്ച് അന്വേഷിച്ചു. ഒരാഴ്ചയിലേറെയായി പിന്നാലെ നടന്നയാളുമായി മകൾ പോയിട്ടുണ്ടെന്ന് അതിൽ ഒരാൾ അദ്ദേഹത്തോട് പറഞ്ഞു.
പൊലീസിനെ സമീപിച്ചെങ്കിലും തുടക്കത്തിൽ വലിയ സഹായമെന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ‘മകളെ ബസിൽ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടി വന്നു. പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെ, ഒരാൾ മകളെ ബസിൽ ബിഹാറിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഞാൻ ഭയന്നുപോയി. ഇനിയും എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. മകളെ കണ്ടെത്താൻ രാജേന്ദർ നഗർ എംഎൽഎ രാഘവ് ചദ്ദയുടെ ഓഫിസിൽ സഹായം തേടി. എംഎൽഎയുടെ ഓഫിസിൽനിന്ന് ഉടനടി സഹായം ലഭിച്ചു. വിവരങ്ങൾക്കായി എംഎൽഎ തന്നെ എസ്‌എച്ച്‌ഒയെ ദിവസേന വിളിക്കാറുണ്ടായിരുന്നു’ – പിതാവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ കള്ളക്കടത്ത് വിരുദ്ധ എൻജിഒ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ടുവെന്ന് ചദ്ദയുടെ ഓഫിസിൽ ജീവനക്കാരനായ അഭിഷേക് പറഞ്ഞു. ക്രിമിനൽ പ്രൊസീജ്യർ കോഡിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ഒക്ടോബർ 2ന് വൈകുന്നേരം, മകളെ കണ്ടെത്തി വീട്ടിലേക്ക് കൊണ്ടുവരുമെന്ന് അഭിഗ്യന് പൊലീസിൽനിന്ന് ഫോൺ കോൾ വന്നു. ഒക്ടോബർ 3ന് മകളെ തിരിച്ചെത്തിച്ചു. മകളെ കണ്ടുമുട്ടിയപ്പോൾ അവൾ ഭയത്തോടെ വിറയ്ക്കുകയായിരുവെന്ന് അഭിഗ്യാൻ പറഞ്ഞു. എനിക്ക് വേണ്ടത് മകളെ ആശ്വസിപ്പിക്കുകയും അവൾ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഭയപ്പെടേണ്ടതില്ല എന്നു പറയുകയുമായിരുന്നു– അദ്ദേഹം കൂട്ടിച്ചേർത്തു.
‘കുട്ടിയെ കാണാതായ ഒരു രക്ഷകർത്താവ് ഊഹിക്കാനാകാത്ത വേദനയിലൂടെ കടന്നുപോകുന്നു. അത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് തടയുകയെന്നത് എല്ലായ്പ്പോഴും എന്റെ പ്രധാന ശ്രമമായിരിക്കും. സാധ്യമാകുന്നിടത്തെല്ലാം എന്റെ സഹായം നൽകുക. എന്നെ തിരഞ്ഞെടുത്ത ആളുകളെ, പ്രത്യേകിച്ച് ദുരിതത്തിലായ ഒരു രക്ഷകർത്താവിനെ സഹായിക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ഒരു കുടുംബത്തെ വീണ്ടും ഒന്നാകാൻ സഹായിച്ചതിൽ എനിക്ക് സന്തോഷമുണ്ട്’– ചദ്ദ പറഞ്ഞു.
English Summary: AAP MLA Raghav Chadha's office turns saviour for man searching for his daughter