ADVERTISEMENT

പട്ന∙ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആരോപണങ്ങളുമായി ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. മൂന്ന് വർഷം മുന്‍പ് തന്നെ കൊലപ്പെടുത്തുന്നതിനായി ലാലു പ്രസാദ് താന്ത്രിക കർമങ്ങൾ നടത്തിയതായി സുശീൽ കുമാർ മോദി ആരോപിച്ചു. ട്വിറ്ററിലാണു ബിഹാർ ഉപമുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ലാലു പ്രസാദ് യാദവ് അന്ധവിശ്വാസിയാണ്. ഇങ്ങനെ ലഭിച്ച നിർദേശപ്രകാരം അദ്ദേഹം വെള്ളനിറത്തിലുള്ള കുർത്ത ധരിക്കുന്നത് ഒഴിവാക്കി, മാത്രമല്ല തന്ത്രി ശങ്കർ ചരൺ ത്രിപാഠിയെ പാർ‌ട്ടിയുടെ ദേശീയ വക്താവാക്കുകയും ചെയ്തു– സുശീൽ കുമാർ മോദി ആരോപിച്ചു.

ഇതേ തന്ത്രിയാണ് വിന്ധ്യാചൽ ധാമിൽ ലാലു പ്രസാദ് യാദവിനായി താന്ത്രിക കർമങ്ങൾ നടത്തിയത്. മൂന്ന് വർഷങ്ങള്‍ക്കു മുൻപ് എന്നെ കൊല്ലുന്നതിനും അവർ കർമങ്ങൾ നടത്തി. അദ്ദേഹത്തിനു പൊതുജനങ്ങളെ വിശ്വാസമില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ദുർമന്ത്രവാദവും മൃഗബലിയും നടത്തുന്നു. ആത്മാക്കളെ ആരാധിക്കുന്നു. എന്നിട്ടും അദ്ദേഹത്തിന് ജയിലിൽനിന്നു പുറത്തുവരുന്നതിനോ ശക്തി ആര്‍ജിക്കാനോ സാധിച്ചിട്ടില്ല. 2005ൽ ലാലു– റാബ്റി ദുർഭരണത്തെ ജനങ്ങൾ പുറത്താക്കിയപ്പോൾ ഒന്നര മാസത്തോളം ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയുടെ വസതിയിൽ തന്നെ തങ്ങി. മറ്റാർക്കും അവിടെ താമസിക്കാൻ സാധിക്കാത്ത വിധത്തിൽ ചുവരിൽ ‘ചടങ്ങുകൾ’ ചെയ്തിട്ടുണ്ടെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ കഴിഞ്ഞ 15 വര്‍ഷമായി ഈ വീട്ടിൽനിന്നാണ് നിതീഷ് കുമാർ സംസ്ഥാനത്തെ വികസനത്തിലേക്കു നയിക്കുന്നത്– അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സുശീൽ മോദിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി ലാലുവിന്റെ മകനും ആർജെഡി നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. ഇതു വളരെ വിചിത്രമായ പ്രസ്താവനയാണെന്നും സുശീൽ കുമാർ മോദിയില്‍നിന്ന് ഇങ്ങനെയൊന്നു പ്രതീക്ഷിച്ചില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. അദ്ദേഹം തൊഴിൽ, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെക്കുറിച്ചു സംസാരിക്കണം. 15 വർഷത്തെ ഭരണത്തിലുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചു സംസാരിക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.

English Summary: 'Lalu Yadav performed tantric rituals to kill me,' claims Sushil Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com