വിദേശപെൺകുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ശേഖരിച്ച് വിറ്റു; ജൂനിയർ ആർട്ടിസ്റ്റിനെതിരെ കേസ്
Mail This Article
ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനായി ചിത്രീകരിച്ച് രാജ്യാന്തര സെക്സ് റാക്കറ്റുകൾക്ക് ഉൾപ്പെടെ വിറ്റ യുവാവിനെതിരെ സിബിഐ കേസെടുത്തു. ടിവി സീരിയലുകളിൽ ഉൾപ്പെടെ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്ന ഹരിദ്വാർ സ്വദേശിക്കെതിരെയാണു കേസെടുത്തത്.
യുഎസ്, യൂറോപ്പ് തെക്കൻ ഏഷ്യ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള 10–16 വയസ്സിനും ഇടയിൽ പ്രായമുള്ള ആയിരത്തോളം പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് ഇയാൾ വിവിധ രാജ്യങ്ങളിൽ ഉള്ളവർക്കു കൈമാറിയത്. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. ഇവയുടെ ഫൊറൻസിക് പരിശോധന നടത്തി.
സിനിമാനടൻ എന്നു സ്വയം പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെയാണു വിവിധ രാജ്യങ്ങളിൽ ഉള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രതി വലയിൽ വീഴ്ത്തിയിരുന്നത്. ചാറ്റിങ്ങിലൂടെ പെൺകുട്ടികളോടു പ്രണയം നടിച്ച അവരുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും വാങ്ങിക്കും. പിന്നീട് വിഡിയോ കോളിലും അശ്ലീല പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കും.
ഇങ്ങനെ ചിത്രീകരിക്കുന്ന വിഡിയോകൾ വിവിധ റാക്കറ്റുകൾക്ക് ഓൺലൈനായി വിൽക്കുകയായിരുന്നു പ്രതി ചെയ്തിരുന്നത്. വിഡിയോ കോൾ ചെയ്യാൻ തയാറാകാതിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും സിബിഐ പറഞ്ഞു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
English Summary: Mumbai man posed as film star to lure minors online, sold child porn to international 'clients': CBI