ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി എല്ലാക്കാലത്തും വിവാദങ്ങളുടെ തോഴനായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രാഷ്ട്രീയ വിവാദങ്ങളേക്കാള്‍ കൂടുതല്‍ വേട്ടയാടിയിട്ടുള്ളത് മക്കളുണ്ടാക്കിയ പ്രശ്നങ്ങളാണെന്നും പറയാം. പിന്നിട്ട മാസങ്ങളിലും മിക്ക വിവാദങ്ങളിലും ഉയർന്നുകേൾക്കുന്ന പേരുകളിലൊന്നായി ബിനീഷ് മാറി. അപ്പോഴെല്ലാം സിപിഎമ്മിന്റെ ഉന്നത നേതാവിന്റെ മകനെന്ന നിലയിലാണ് പാർട്ടിയും അണികളും ബിനീഷിനു പ്രതിരോധം തീർത്തത്.

bineesh-kodiyeri-fb-post
ബിനീഷിന്റെ കുറിപ്പ്. തന്നെക്കുറിച്ച് സമൂഹമാധ്യമത്തിൽ ബിനീഷ് നൽകിയ വിശേഷണം.

'നടൻ, ക്രിക്കറ്റ് കളിക്കാരൻ, ബിസിനസുകാരൻ, മനുഷ്യസ്നേഹി, സിപിഎം നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകൻ’ – സമൂഹമാധ്യമത്തിൽ ബിനീഷ് സ്വയം വിശേഷിപ്പിക്കുന്നതിങ്ങനെ. വിമർശനങ്ങൾ കേൾക്കുമ്പോൾ എപ്പോഴും ഞാൻ മനസിലാക്കുന്നത് ഞാൻ കൃത്യമായി എന്റെ നിലപാടിനോട് ചേ൪ന്ന് നിൽക്കുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നുതന്നെയാണ്, കാരണം ഒന്നും ചെയ്യാത്തവരെ ആരും ഒന്നും പറയാറില്ല. ഒരു വിഭാഗം ആളുകൾക്ക് മാത്രമേ എന്റെ നിലപാടുകൾ അലോസരപ്പെടാറുള്ളു,
ആ വിഭാഗത്തിന്റെ അലോസരമാണ് എന്റെ നിലപാടിന്റെ ശരി.... ജൂണിൽ സമൂഹമാധ്യമത്തിൽ ബിനീഷിന്റെ കുറിപ്പിൽ ഇങ്ങനെ പറയുന്നു. സിപിഎം ആസ്ഥാനമായ എകെജി സെന്ററിന്റെ പടവുകളിൽ കൈ പിന്നിൽ കെട്ടി നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെ പ്രധാന ചിത്രമായി ബിനീഷ് നൽകിയിരിക്കുന്നത്. പാർട്ടിയോടുള്ള കൂറ് ഏറെ വ്യക്തമാക്കുന്ന ഈ കുറിപ്പുകളും ചിത്രങ്ങളും തന്നെയാണ് അറസ്റ്റ് നേരിട്ട ശേഷം ബിനീഷിനെതിരായി പ്രചരിക്കുന്ന കുറിപ്പുകളിൽ ഇതര പാർട്ടി പ്രവർത്തകർ ആയുധമാക്കുന്നതും.

Bineesh-Kodiyeri1
ബിനീഷ് കോടിയേരി.

കൈവിട്ടു പിതാവും പാർട്ടിയും

പിന്നിട്ട മാസങ്ങളിൽ വിവാദങ്ങൾ പരിധി വിട്ടപ്പോൾ ബിനീഷിനെ പാർട്ടിയും പിതാവും ഒരുഘട്ടത്തിൽ കൈവിട്ടിരുന്നു. ‘‘ബിനീഷ് കോടിയേരിക്കെതിരെയുള്ള ഏത് അന്വേഷണത്തിലും താനോ പാർട്ടിയോ ഇടപെടില്ല. അക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. ഏത് അന്വേഷണവും നടക്കട്ടെ. കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ. അക്കാര്യത്തിൽ എന്തു നടപടിയും സ്വീകരിക്കട്ടെ. ഒരു അന്വേഷണത്തെയും തടസ്സപ്പെടുത്താൻ പാർട്ടിയുണ്ടാകില്ല – സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണിത്. സ്വന്തമായി ഉണ്ടാക്കുന്ന വിവാദങ്ങൾ സ്വയം നേരിടണമെന്ന സന്ദേശമാണ് ഇതിലൂടെ പാർട്ടി നൽകിയത്. ഏറെക്കാലം കഴിയും മുൻപേ ബിനീഷ് ലഹരിമരുന്നു കേസിലെ പ്രതിയുമായുള്ള അടുപ്പത്തിന്റെ പേരിൽ അറസ്റ്റിലായി.

വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് ബിനീഷ്. ഉന്നത നേതാവിന്റെ മകനായതിനാൽ പ്രവർത്തകരിൽനിന്ന് ആവോളം പിന്തുണ ലഭിച്ചു. രാഷ്ട്രീയപ്രവർത്തകരുടെ മക്കൾ അധികം സജീവമായെത്താത്ത കാലത്തും ഇടതുവിദ്യാർഥി സമരങ്ങളിൽ മുൻനിരയിൽ ഇടംപിടിച്ച ബിനീഷ് തലസ്ഥാനത്തെ വിദ്യാർഥിസമരങ്ങളിലും സജീവമായി. എസ്എഫ്ഐക്കാരനായി തെരുവിലിറങ്ങി സമരം ചെയ്തും തല്ലുകൊണ്ടും കൊടുത്തുമാണ് ബിനീഷ് വാര്‍ത്തകളില്‍ ഇടംപിടിച്ച് തുടങ്ങിയത്.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായപ്പോഴും ബിനീഷിനെതിരെ പലവിധ ആരോപണങ്ങളുണ്ടായി. ബിനീഷിനെതിരായ ആറു ക്രിമിനൽ കേസ് ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ പിൻവലിച്ചെന്ന ആരോപണമാണ് ഉയർന്നത്. ഇതുയർത്തിയത് മുൻപ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ച കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും. രാഷ്ട്രീയ ആരോപണങ്ങളാണിതെന്നു കാട്ടിയാണ് സിപിഎം അന്ന് ബിനീഷിനെ പ്രതിരോധിച്ചത്

ടോട്ടല്‍ ഫോര്‍ യു സാമ്പത്തിക തട്ടിപ്പു കേസിലും പോള്‍ മുത്തൂറ്റ് വധക്കേസിലും ദുബായിലെ വിവിധ തട്ടിപ്പുകേസുകളിലുമെല്ലാം ബിനീഷ് ആരോപണ വിധേയനായി. എന്നാല്‍ കുറ്റപത്രങ്ങളിലൊന്നും പ്രതിയാക്കപ്പെടാതിരുന്നതിനാല്‍ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമെന്ന പേരില്‍ തള്ളി.

ബിനീഷ് കോടിയേരി
ബിനീഷ് കോടിയേരി.

ബിസിനസിലും ഉന്നത ബന്ധങ്ങൾ

വിദ്യാർഥിരാഷ്ട്രീയത്തിനു പിന്നാലെ സിനിമയിലേക്കും ബിസിനസിലേക്കും ബിനീഷിന്റെ ബന്ധങ്ങൾ വളർന്നു. വ്യവസായ ഗ്രൂപ്പുകളിൽ ഉന്നത പദവികളിലെത്തിയത് പാർട്ടി പിന്തുണ കൊണ്ടാണെന്ന ആക്ഷേപം പലഘട്ടങ്ങളിലും ഉയർന്നു. വലിയ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലായിരുന്നെങ്കിലും ഗൾഫിലെ സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ ബിനീഷ് നിയമിക്കപ്പെട്ടതാണ് ആരോപണങ്ങൾക്ക് ഇടയാക്കിയത്.

ബിസിനസിനൊപ്പം ഇരുപതോളം സിനിമകളിലും ബിനീഷ് മുഖം കാട്ടി. ചില വില്ലന്‍ വേഷങ്ങളിലൂടെയാണങ്കിലും സിനിമയില്‍ മുഖം കാണിച്ചുകൊണ്ടേയിരുന്നത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അണിനിരക്കാനും ബിനീഷിന് സഹായകമായി. ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന്റെ ജഴ്സിയണിഞ്ഞാണ് ബിനീഷ് രംഗപ്രവേശം ചെയ്തത്. വ്യവസായിയുടെ സ്ഥാപനത്തിലെ ജോലിയും സാമ്പത്തിക വളര്‍ച്ചയുമെല്ലാം സിപിഎം എന്ന പാര്‍ട്ടിക്കും നേതാവായ പിതാവിനും ഉത്തരം പറയാനാവാത്ത ചോദ്യങ്ങളായി. സമീപകാലത്തായി വലിയ വിവാദങ്ങളൊന്നും ഉയര്‍ന്നില്ലങ്കിലും തലസ്ഥാനത്തെ ഏത് ഭൂമിയിടപാടിലും ബിനീഷെന്നാല്‍ ബെനാമിയെന്ന ആരോപണം ഉയര്‍ന്നുകൊണ്ടേയിരുന്നു. കടലില്‍ കുളിക്കുന്നവനെ ഉപ്പുവെള്ളം കാണിച്ച് പേടിപ്പിക്കരുതെന്ന് പുച്ഛത്തോടെ പറഞ്ഞിരുന്ന ബിനീഷിന് ലഹരിക്കേസിലെ കുരുക്കില്‍ നിന്ന് പെട്ടെന്നൊന്നും നീന്തിക്കടക്കുക എളുപ്പമാകില്ലെന്നാണു സൂചന.

2015ല്‍ വിദേശത്ത് സാമ്പത്തിക തട്ടിപ്പു കേസിൽ ബിനീഷ് പ്രതിയായി. സാമ്പത്തിക സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ദുബായ് കോടതി ബിനീഷിനു രണ്ടു മാസം തടവുശിക്ഷ വിധിച്ചു. ഇതോടെ ദുബായിലെത്തിയാൽ അറസ്റ്റിലാകുമെന്ന സ്ഥിതിയായി. പണം നൽകി കേസ് ഒത്തുതീർപ്പാക്കാമെന്ന വ്യവസ്ഥയിലാണ് ഈ വിവാദം അവസാനിച്ചത്

kodiyeri-bineesh-binoy
ബിനോയ്, ബിനീഷ് എന്നിവർ കോടിയേരി ബാലകൃഷ്ണനൊപ്പം.

സഹോദരൻ ബിനോയ് കോടിയേരിക്കെതിരെയും ഇതിനിടെ ദുബായിൽ സാമ്പത്തിക തട്ടിപ്പു കേസുണ്ടായി. കോടതി ചെലവടക്കം ബിനോയ് 13 കോടിരൂപ നൽകാനുണ്ടെന്നു കാട്ടി ഒരു ബിസിനസുകാരൻ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചതോടെയാണ് കേസ് ശ്രദ്ധയാകർഷിച്ചത്. പിന്നീട് കേസ് ഒത്തുതീർപ്പാക്കി. ലൈംഗിക പീഡനം, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങൾ ആരോപിച്ച് ബിഹാർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ മുംബൈ പൊലീസ് ബിനോയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതും പിന്നീട് ഒത്തുതീർന്നു.

കുരുക്കു മുറുക്കി അനൂപിന്റെ മൊഴി

ബെംഗളൂരു ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിനു കുരുക്കായത്. ബിസിനസിന് പണം നൽകിയത് ബിനീഷാണെന്ന അനൂപിന്റെ മൊഴിയെത്തുടർന്നാണ് ബിനീഷിനെ ബെംഗളൂരുവിൽ വരുത്തി മൊഴിയെടുത്തത്. രണ്ടാം തവണ മൊഴി നൽകിയപ്പോൾ കണ്ടെത്തിയ വൈരുദ്ധ്യം മൂന്നാമതും മൊഴിയെടുക്കാൻ വിളിപ്പിച്ച ശേഷം ബിനീഷിന്റെ അറസ്റ്റിലേക്ക് വഴിമാറി. 20 അക്കൗണ്ടുകളിൽ നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിനു ലഭിച്ചതായാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. മറ്റ് അക്കൗണ്ടുകളുടെ ഉടമകൾക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്.

അനൂപും ബിനീഷും തമ്മിൽ മേയ് 31 നും ഓഗസ്റ്റ് 19 നും ഇടയിൽ 78 തവണ ഫോണിൽ ബന്ധപ്പെട്ട രേഖകളും ഇതിനിടെ പുറത്തുവന്നു. ഓഗസ്റ്റ് 21 ന് അനൂപ് അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുൻപ് ഇരുവരും അഞ്ചു തവണ ഫോണിൽ ബന്ധപ്പെട്ടതായും കണ്ടെത്തി. ഇഡി ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്ത ബിനീഷിനെ ബെംഗളൂരു ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാർക്കോടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

kodiyeri-bineesh-vijayaraghavan
കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി, എ.വിജയരാഘവൻ

കോടിയേരിയെ പിന്തുണച്ച് വിജയരാഘവൻ

പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് എന്തു പറഞ്ഞ് പ്രതിരോധിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടി അണികൾ. ലഹരിമരുന്നു കേസായതിനാൽ കൂടുതൽ ന്യായീകരണങ്ങൾ വേണ്ടെന്ന തിരിച്ചറിവിലാണ് പലരും. ബിനീഷ് പാർട്ടി നേതാവല്ലെന്നും പിശകുവന്നാൽ പാർ‍ട്ടിയുടെ പിശകല്ലെന്നും മകന്റെ തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനിൽ കെട്ടിവയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി.

ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയം പറയാനില്ലെന്നും എന്തു പറഞ്ഞാലും സിപിഎമ്മിനെതിരെ ഞങ്ങൾ രാഷ്ട്രീയം പറയുകയാണെന്നു പറയും എന്നായിരുന്നു കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. എം.ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയുമുണ്ടാക്കിയിട്ടില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കാട്ടി പ്രതിപക്ഷം ഉയർത്തുന്ന ആവശ്യം ചൂണ്ടിക്കാട്ടിയപ്പോൾ ആരോപണം ഉയർന്ന ഉടനെ ശിവശങ്കറെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തിരുന്നതായും ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് കേന്ദ്രമാണെന്നതിനാൽ അങ്ങനെയെങ്കിൽ പ്രധാനമന്ത്രിയുടെ രാജിയല്ലേ ചോദിക്കേണ്ടതെന്നുമാണ് മറുപടി നൽകിയത്.

സുരക്ഷാവലയത്തിൽ എകെജി സെന്റർ

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി പൊലീസ്. ഡിസിപി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹമൊരുക്കിയത്. എകെജി സെന്ററിലേക്ക് പ്രതിപക്ഷ സംഘടനകളുടെ പ്രകടനമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. എകെജി സെന്ററിനു മുന്നിലെ പ്രധാനപാതയും സമീപത്തെ ഇടറോഡുകളും പൊലീസ് നിരീക്ഷണത്തിലാക്കി.

Content highlights: Bineesh Kodiyeri, Profile, Lifestyle, Controversies, Cinema, Cricket, CPM, SFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com