ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തുകേസിലെ പ്രതികളെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തപ്പോൾ പ്രതിരോധത്തിലായ സിപിഎമ്മിന് ഇരട്ടപ്രഹരമായി പാർട്ടി സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് . പാർട്ടിയുടെ രണ്ട് ഉന്നത നേതാക്കളാണ് അറസ്റ്റിനെത്തുടർന്ന് ആരോപണം നേരിടുന്നത്. ശിവശങ്കർ കേസിൽ മുഖ്യമന്ത്രിയും മകന്റെ അറസ്റ്റിന്റെ പേരിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. അന്വേഷണം പൂർത്തിയാകുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് ഉയരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരിഞ്ഞു കൊത്തുകയാണെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു

വിവാദങ്ങൾക്ക് സർക്കാരുമായും പാർട്ടിയുമായും ബന്ധമില്ലെന്നു പറയുമ്പോഴും ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടേയും കേസുകള്‍  തിരഞ്ഞെടുപ്പിൽ വിശദീകരിക്കേണ്ട ബാധ്യത പാര്‍ട്ടിയിലേക്കെത്തുകയാണ്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിവാദങ്ങളിൽ മുങ്ങിയ അവസ്ഥ. പാർട്ടിക്കാര്യങ്ങൾ ജനത്തോട്ടു നേരിട്ടു വിശദീകരിക്കേണ്ട കീഴ്ഘടകങ്ങളിൽ പുതിയ വിവാദങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. സർക്കാരിന്റെയും നേതാക്കളുടേയും ജാഗ്രതക്കുറവാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് അവർ പറയുന്നു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അടിക്കടിയുണ്ടാകുന്ന വിവാദങ്ങളിലെ ശരിതെറ്റുകൾ ജനത്തെ ബോധ്യപ്പെടുത്താൻ പ്രയാസമാണെന്നും കീഴ്ഘടകങ്ങൾക്ക് അഭിപ്രായമുണ്ട്. പൂർണമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും മക്കൾ വിഷയത്തിൽ കോടിയേരിക്കു തെറ്റുപറ്റിയതായി പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നു. ബിനീഷിന്റെയും ബിനോയിയുടേയും പേരിലുയർന്ന നിരവധി വിവാദങ്ങൾ ജനത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. മക്കൾ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങൾക്കു പാർട്ടി സഹായം ലഭിക്കുന്നുവെന്ന പ്രതീതിയുണ്ടായെന്നും അതിനെ തടയാൻ കോടിയേരി പരാജയപ്പെട്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

1200-m-shivasankar-swapna
എം.ശിവശങ്കർ, സ്വപ്ന സുരേഷ്

ബിനീഷിന്റെ അറസ്റ്റ് പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്. അറസ്റ്റിനെത്തുടർന്ന് പരിഹാസശരങ്ങളുമായി എത്തിയ പ്രതിപക്ഷം, പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാക്കിയ സെക്രട്ടറിയാണ് കോടിയേരിയെന്ന വിമർശനവും ഉന്നയിച്ചു. വിവാദങ്ങളിൽ വലിയ പ്രതിഷേധ സമരങ്ങൾക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. മറുവശത്ത്, വിവാദങ്ങൾ സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ലെന്നും എല്ലാം രാഷ്ട്രീയ വിവാദങ്ങളാണെന്നും ചൂണ്ടിക്കാട്ടി പ്രതിരോധത്തിനൊരുങ്ങാനാണ് സിപിഎം ശ്രമം.

ശിവശങ്കർ വിഷയത്തിൽ പാർട്ടിക്കു പ്രതിസന്ധിയില്ലെന്ന സീതാറാം യച്ചൂരിയുടെ വാക്കുകൾ നേതൃത്വത്തിനു ആശ്വാസമാണ്. വിവാദങ്ങളിൽ പാർട്ടിക്ക് ഉത്തരവാദമില്ലെന്നു എൽഡിഎഫ് കൺവീനർ വിജയരാഘവനും വ്യക്തമാക്കി. ബിനീഷ് സിപിഎം നേതാവല്ലെന്നും മകന്റെ തെറ്റ് അച്ഛനിൽ കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം നിലപാടെടുത്തു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും തെറ്റുചെയ്തവരെ പാർട്ടി സംരക്ഷിക്കില്ലെന്നുമുള്ള കോടിയേരിയുടെ മുൻ നിലപാടും നേതാക്കൾ ഉദ്ധരിക്കുന്നു.

Bineesh-kodiyeri-2
ബിനീഷ് കോടിയേരി.

നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കന്നഡ സീരിയൽ താരം ഡി.അനിഖ, പാലക്കാട് സ്വദേശി റിജോഷ് രവീന്ദ്രൻ എന്നിവർക്കൊപ്പം മുഹമ്മദ് അനൂപിനെ പിടികൂടിയതോടെയാണ് ബിനീഷിന്റെ പേരും കേസിൽ ഉയരുന്നത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷും അനൂപും നിരന്തരം ഫോണിൽ സംസാരിച്ചത് സംശയത്തിനിടയാക്കി. അനൂപിനെ ചോദ്യം ചെയ്തതോടെ ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സൂചന ലഭിച്ചു. അനൂപ് അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കിയ ബിനീഷ് ഹോട്ടൽ ബിസിനസിന് ആറു ലക്ഷംരൂപ നൽകിയതായും ലഹരി ഇടപാട് ഉണ്ടെന്ന് അറിയില്ലെന്നും വിശദീകരിച്ചെങ്കിലും ഇഡിയുടെ വിശദമായ അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു.

English Summary: Double Blow for CPM in Sivasankar and Bineesh Kodiyeri Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com