‘വാളയാർ കടന്നാൽ കേന്ദ്ര ഏജൻസികളുടെ പക്ഷപാതിത്വം ഇല്ലാതാകുന്നതെങ്ങനെ?’
Mail This Article
തിരുവനന്തപുരം∙ കേന്ദ്ര ഏജന്‍സികളെ കേന്ദ്രത്തിലെ ഭരണകക്ഷി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നു മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം പ്രധാനമായും ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇതുമായി ബന്ധപ്പെട്ട് ലേഖനം എഴുതി.
ഇത്തരമൊരു അഭിപ്രായം രാഹുല്‍ഗാന്ധി എംപിയും പ്രകടിപ്പിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവ് ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. അദ്ദേഹം പറയുന്ന വാദം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ ഇത് വാസ്തവമാണെങ്കിലും കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. പക്ഷപാതിത്വം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അസ്തിത്വത്തെ ബാധിച്ചതായാണ് കോണ്‍ഗ്രസ് അധ്യക്ഷ അഭിപ്രായപ്പെടുന്നത്.
എന്നാല്‍, വാളയാര്‍ ചുരം കടന്നാല്‍ ഈ പക്ഷപാതിത്വം അപ്രത്യക്ഷമാകുകയും കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷമതികളായിത്തീരുകയും ചെയ്യുമെന്ന വിചിത്രമായ വാദമാണ് സ്വന്തം പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനെ എതിർത്തു കൊണ്ട് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്. പക്ഷപാതിത്വത്തെ കേരളത്തില്‍ മാത്രം ഇല്ലാതാക്കുന്ന എന്ത് മാസ്മരിക ശക്തിയാണ് വാളയാറിലെ കാറ്റിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ പൊതുവിജ്ഞാനത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content highlights: Pinarayi Vijayan attacks central agencies