ADVERTISEMENT

അഹമ്മദ് പട്ടേൽ കോളജിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായിരുന്നു. കളിക്കളത്തിലെന്ന പോലെ, സദാ ചുറുചുറുക്കോടെ കാണപ്പെടാറുള്ള പട്ടേൽ രാഷ്‌ട്രീയ ജീവിതത്തിലെ ഏണിപ്പടികൾ ഓടിക്കയറിയതും സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റോടെ തന്നെ. കുട്ടിത്തം വിട്ടുമാറാത്ത മുഖമുള്ള അഹമ്മദ് പട്ടേലിന്റെ മനസ്സിലെന്തെന്നു പെട്ടെന്നു കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഉള്ളിൽ ആഹ്ലാദം തിരതല്ലുമ്പോഴും മ്ലാനവദനമായിരിക്കും. തിരിച്ചടിയേറ്റു നിൽക്കുമ്പോൾ മുഖത്തു പുഞ്ചിരിയുണ്ടാവും.

ഒക്ടോബർ ഒന്നിനാണ് പട്ടേലിന് കോവിഡ് ബാധിച്ചത്. ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കു മാറ്റി. കോവിഡ് മൂലമുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളോടു പോരാടി ബുധനാഴ്ച പുലർച്ചെ അദ്ദേഹം ലോകത്തോടു വിടപറഞ്ഞു.

പ്രസാദാത്മക മുഖമുള്ള ചെറുപ്പക്കാരനായാണ് ആറാം ലോക്‌സഭയ്‌ക്ക് (1977) അഹമ്മദ് പട്ടേലിനെ പരിചയം. 28 വയസായിരുന്നു അന്നു പ്രായം. അടിയന്തരാവസ്‌ഥയ്‌ക്കു പിന്നാലെ വന്ന കോൺഗ്രസ് വിരുദ്ധ വികാരത്തിൽ അടിതെറ്റാതിരുന്ന കന്നിക്കാരൻ ചില്ലറക്കാരനാവില്ലല്ലോ. ഭാവി വാഗ്‌ദാനങ്ങളായ ചെറുപ്പക്കാരെ രാജീവ് ഗാന്ധി കൈപിടിച്ചുയർത്തിയതോടെയാണ് അഹമ്മദ് പട്ടേൽ ദേശീയ നേതൃനിരയിലേക്കുയർന്നത്.

രാഷ്ട്രീയ വലയങ്ങളിൽ അഹമ്മദ് ഭായ് അല്ലെങ്കിൽ എപി എന്നാണ് പട്ടേൽ അറിയപ്പെട്ടിരുന്നത്. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ശക്തനായ രാഷ്ട്രീയകാര്യ സെക്രട്ടറിയായും 10 വർഷം നീണ്ട യുപിഎ ഭരണത്തിൽ അണിയറയിൽ ഒഴിവാക്കാൻ പറ്റാത്ത തന്ത്രജ്ഞനായും പട്ടേൽ പേരെടുത്തു. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മന്ത്രിസഭാംഗമല്ലാതിരുന്നിട്ടും ഏതു ക്യാബിനറ്റ് മന്ത്രിയെക്കാളും ശക്തനായി പട്ടേൽ വാണു. ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേൽ നേടിയ വിജയം കോൺഗ്രസിനും പ്രതിപക്ഷത്തിനും പുത്തനുണർവായിരുന്നു. ഒറ്റ വോട്ടിനായിരുന്നു സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുടെ ജയം.

അഹമ്മദ് പട്ടേൽ
അഹമ്മദ് പട്ടേൽ

ഗാന്ധികുടുംബത്തോടു കൂറ്

കോൺഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തിന്റെ നിർണായക കണ്ണി മാത്രമായിരുന്നില്ല പട്ടേൽ. പാർട്ടിയും മൻമോഹൻ സിങ് സർക്കാരുമായുള്ള പാലവും അദ്ദേഹം തന്നെയായിരുന്നു. കോർപ്പറേറ്റ്, രാഷ്ട്രീയ നേതാക്കളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധമായിരുന്നു പട്ടേലിന്.

രാഷ്ട്രീയത്തിലറങ്ങാൻ സോണിയ ഗാന്ധി തീരുമാനിച്ചപ്പോൾ പട്ടേലിനെയാണ് അവർ രാഷ്ട്രീയകാര്യ സെക്രട്ടറിയായി നിയമിച്ചത്. 2008 ജൂലൈയിൽ ഇന്ത്യ – യുഎസ് ആണവ കരാറിനെത്തുടർന്ന് ഇടതുപാർട്ടികൾ സഖ്യം വിട്ടപ്പോഴും 2ജി സ്പെക്ട്രം ലേല വിഷയത്തിൽ ഡിഎംകെ നേതാക്കൾ ഉൾപ്പെട്ടപ്പോഴും യുപിഎ സർക്കാരിനെ ‘രക്ഷിക്കാൻ’ കോൺഗ്രസ് പാർട്ടിയും സോണിയ ഗാന്ധിയും ആശ്രയിച്ചത് പട്ടേലിനെയായിരുന്നു.

വിടാതെ ആരോപണങ്ങൾ

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും സര്‍ക്കാരിൽ അസാമാന്യ സ്വാധീനശക്തിയും ഉള്ളതിനാൽ പട്ടേലിനെത്തേടി നിരവധിത്തവണ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപങ്ങൾ ഉയർന്നിട്ടുണ്ട്. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെ എതിർത്തു വോട്ടുചെയ്യാൻ എംപിമാർക്ക് പണം നൽകിയെന്ന് ബിജെപി ആരോപിച്ചെങ്കിലും ഇക്കാര്യം അന്വേഷിച്ച പാർലമെന്ററി പാനൽ പട്ടേലിനെതിരെ തെളിവൊന്നും കണ്ടെത്തിയില്ല.

അഹമ്മദ് പട്ടേലും മൻമോൻ സിങ്ങും
മൻമോഹന്‍ സിങ്ങും അഹമ്മദ് പട്ടേലും

71കാരനായ പട്ടേലിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിരവധിത്തവണയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത്. ഗുജറാത്ത് ആസ്ഥാനമായ സ്റ്റെർലിങ് ഗ്രൂപ്പ് ഉൾപ്പെടുന്ന ബാങ്ക് തട്ടിപ്പുകേസിലും ഈ വർഷം തന്നെ ഇഡി ചോദ്യം ചെയ്തു. അതേസമയം, ഇത്തരം അന്വേഷണങ്ങൾ വഴി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് തന്റെ ശത്രുക്കളെന്നാണ് പട്ടേൽ മറുപടി പറഞ്ഞത്.

പട്ടേൽ വളർന്നു, ഗുജറാത്ത് കോൺഗ്രസ് തളർന്നു

പട്ടേലിന്റെ പ്രതിച്ഛായ ദേശീയതലത്തിൽ വളർന്നപ്പോൾ ഗുജറാത്തിൽ കോൺഗ്രസ് ശോഷിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പട്ടേലിനെപ്പോലൊരാൾ വളർന്നുപന്തലിച്ചപ്പോൾ പ്രാദേശിക നേതാക്കൻമാരെ സംസ്ഥാനത്തു വളർത്താൻ അനുവദിച്ചില്ലെന്നു പലരും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഗുജറാത്തിൽനിന്നു ശക്തനായ നേതാവ് പാർട്ടിയുടെ ആസ്ഥാനത്തുണ്ടായിട്ടും പാർട്ടിക്ക് സംസ്ഥാനത്ത് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്തത് ഈ ആരോപണങ്ങൾക്കു മൂർച്ച കൂട്ടി.

രാജീവ് ഗാന്ധി കൈപിടിച്ചുയർത്തി

വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ കടന്നുവന്ന നേതാവിനെ ഗുജറാത്തിലെ കർഷകർ ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിൽക്കൂടി ഓർമിക്കുന്നു. 1986 ലെ കൊടിയ വരൾച്ചക്കാലത്ത് ആറു ക്യാംപുകൾ സ്‌ഥാപിച്ച് അഞ്ചു ലക്ഷം കന്നുകാലികളെ രക്ഷപ്പെടുത്തിയതാണ് അഹമ്മദ് പട്ടേലിനെ കർഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. പാർട്ടി ട്രസ്‌റ്റ് രൂപവൽക്കരിച്ച് അമിതാഭ്‌ബച്ചനെയും മറ്റും ഉൾപ്പെടുത്തി താരനിശകൾ സംഘടിപ്പിച്ച് ഒന്നരക്കോടി പിരിച്ചെടുത്താണ് കന്നുകാലികളെ സംരക്ഷിക്കാൻ സംവിധാനമുണ്ടാക്കിയത്.

അഹമ്മദ് പട്ടേലിനും മോത്തിലാൽ വോറയ്ക്കുമൊപ്പം കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ വരുന്ന രാഹുൽ ഗാന്ധി. (2017 ഡിസംബർ നാലിലെ ചിത്രം.)
അഹമ്മദ് പട്ടേലിനും മോത്തിലാൽ വോറയ്ക്കുമൊപ്പം കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ വരുന്ന രാഹുൽ ഗാന്ധി. (2017 ഡിസംബർ നാലിലെ ചിത്രം.)

1977, 1980, 1984 വർഷങ്ങളിൽ ബറൂച്ച് മണ്ഡലത്തിൽനിന്നുള്ള എംപിയായിരുന്നു പട്ടേൽ. 1977ൽ 28 വയസ്സുള്ളപ്പോൾ ഇന്ദിരാ ഗാന്ധിയാണ് ബറൂച്ചിൽനിന്ന് ലോക്സഭയിലേക്കു മത്സരിക്കാൻ പട്ടേലിനോട് ആവശ്യപ്പെട്ടത്. 1985ലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പട്ടേലിനെ പാർലമെന്ററി സെക്രട്ടറിയായി നിയമിക്കുന്നത്. 1989ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജിതനായെങ്കിലും 1993ൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അന്നുമുതൽ ഇന്നുവരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.

പട്ടേൽ കോൺഗ്രസ് രാഷ്‌ട്രീയത്തിന്റെ പടികൾ കയറിയത് ആരെയും വെറുപ്പിക്കാത്ത പ്രകൃതം കൊണ്ടാണ്. ആദ്യ തിരഞ്ഞെടുപ്പു വിജയം കഴിഞ്ഞ് സംസ്‌ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. ’83ൽ എഐസിസി ജോയിന്റ് സെക്രട്ടറിയായ പട്ടേൽ 1985-‘86ൽ ഗുജറാത്ത് പിസിസി പ്രസിഡന്റായി. ‘88ൽ രൂപവൽക്കരിച്ച ജവഹർ ഭവൻ ട്രസ്‌റ്റിന്റെ സെക്രട്ടറിയായി രാജീവ് ഗാന്ധി നിയമിച്ചത് സംഘടനാ പ്രവർത്തനങ്ങളിലുള്ള ശേഷിക്കു പുറമെ അഴിമതിയുടെ കറ പുരളാത്ത കൈകളുടെ ഉടമയായതുകൊണ്ടു കൂടിയാണ്. ’92ൽ പാർട്ടി ജനറൽ സെക്രട്ടറിയായി. ’96ൽ കോൺഗ്രസ് വിശ്വസ്‌തനായ പട്ടേലിനു പണപ്പെട്ടിയുടെ താക്കോൽ നൽകി.

തിരുപ്പതി കോൺഗ്രസ് സമ്മേളനത്തിൽ നടന്ന പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ എ.കെ. ആന്റണിക്കൊപ്പം വിജയിച്ച 10 പേരിൽ ഒരാളാണ് പട്ടേൽ. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടു തവണ പരാജയം രുചിക്കേണ്ടി വന്നിട്ടുമുണ്ട്. 89, 91 തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം തോറ്റു. ഒരു രാജ്യസഭാ തിരഞ്ഞെടുപ്പിലും തോൽവിയറിഞ്ഞു. എങ്കിൽപ്പോലും പാർട്ടിയിൽ അദ്ദേഹത്തിന് മങ്ങലേൽക്കാതിരുന്നത് വിശ്വസ്‌തതയും ആത്മാർഥതയും കൈമുതലായിരുന്നതിനാലാണ്.

നെഹ്‌റു കൊണ്ടുവന്ന പാർലമെന്ററി സെക്രട്ടറി സ്‌ഥാനം രാജീവ് ഗാന്ധിയുടെ കാലത്തു പുനരാരംഭിച്ചപ്പോൾ ഓസ്‌കാർ ഫെർണാണ്ടസ്, അരുൺ സിങ് എന്നിവർക്കൊപ്പം പട്ടേലും ആ സ്‌ഥാനത്തെത്തി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ കേന്ദ്രമന്ത്രിസ്‌ഥാനം വാഗ്‌ദാനം ചെയ്‌തെങ്കിലും നന്ദിപൂർവ്വം നിരസിച്ച് സംഘടനാ പ്രവർത്തനരംഗത്തു നിലയുറപ്പിക്കാൻ താൽപ്പര്യപ്പെടുകയായിരുന്നു. സംഘടനാ കാര്യങ്ങളുടെ തിരക്കിൽ പട്ടേലിനു മണ്ഡലത്തിൽ ശ്രദ്ധിക്കാൻ സമയം തരപ്പെട്ടില്ല. എട്ടാം ലോക്‌സഭയ്‌ക്കു ശേഷം ഡൽഹി രാഷ്ട്രീയത്തിലാണ് പട്ടേൽ ശ്രദ്ധവച്ചത്.

അഹമ്മദ് പട്ടേൽ (ഫയൽ ചിത്രം)
‌അ‌ഹമ്മദ് പട്ടേൽ

അമിത് ഷായ്ക്കു മുന്നിൽ മുട്ടുമടക്കാതെ പട്ടേൽ

2017 ഓഗസ്റ്റിലാണ് രാജ്യസഭയിലേക്ക് അദ്ദേഹം അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്കെതിരെയുള്ള പോരാട്ടമായാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. ഗുജറാത്തിൽനിന്ന് ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലക്ക് അമിത് ഷായെയും സ്മൃതി ഇറാനിയെയും നിർദേശിച്ച് ബിജെപി കച്ചകെട്ടിയിറങ്ങിയപ്പോൾ മൂന്നാം സീറ്റിലേക്ക് കോൺഗ്രസിന്റെ നോമിനിയെ പരിഗണിക്കേണ്ടെന്ന് ഉറച്ചിരുന്നു. മൂന്നാം സീറ്റിലേക്കും ബിജെപി സ്ഥാനാർഥിയെ നിർത്തി. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുൻപ് ആറ് കോൺഗ്രസ് എംഎൽഎമാരാണ് രാജിവച്ചത്. ഇതോടെ 44 വോട്ടുകൾ നേടി ജയിക്കാമെന്ന പട്ടേലിന്റെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽവീണു.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയെ എന്തു വില കൊടുത്തും തോൽപിക്കുകയായിരുന്നു അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായുടെ ലക്ഷ്യം. രാഷ്ട്രീയശത്രുവായ പട്ടേലിനെ പരാജയപ്പെടുത്തുന്നതിനൊപ്പം കോൺഗ്രസിനു മാരകമായ പരുക്കേൽപ്പിക്കാമെന്നും അദ്ദേഹം കണക്കുകൂട്ടി. എന്നാൽ പട്ടേൽ ജയിച്ചു. കോൺഗ്രസിൽ നിന്നടർത്തിയെടുത്ത എംഎൽഎമാരിൽ രണ്ടുപേർ വോട്ടിങ്ങിനു ശേഷം ബാലറ്റ് ഉയർത്തിക്കാട്ടി അയോഗ്യരാക്കപ്പെട്ടത് അമിത് ഷായുടെ തന്ത്രങ്ങൾ പരാജയപ്പെടാൻ ഇടയാക്കുകയായിരുന്നു. ജയിക്കാൻ കുറഞ്ഞത് 44 വോട്ടുകൾ വേണ്ടയിടത്ത് അമിത് ഷാ 46, സ്മൃതി ഇറാനി 46, അഹമ്മദ് പട്ടേൽ 44 എന്നിങ്ങനെയാണ് നേടിയത്.

രണ്ടു കോൺഗ്രസ് വിമതരുടെ പരസ്യ വോട്ട് തിരഞ്ഞെടുപ്പു കമ്മിഷൻ അസാധുവാക്കി തന്റെ വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ പട്ടേൽ ‘സത്യമേവ ജയതേ’ എന്നാണ് ട്വിറ്ററിൽ കുറിച്ചത്. അന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവു പറഞ്ഞതിങ്ങനെ: ഇത് ഒരു രാജ്യസഭാ സീറ്റിലെ വിജയമല്ല. ബിജെപിയോടു പൊരുതാൻ പ്രതിപക്ഷത്തിനു കിട്ടിയ ആത്മവിശ്വാസത്തിന്റെ വജ്രായുധമാണ്!

ഇങ്ങനെ പാർട്ടിയും താനും ഉൾപ്പെട്ട നിരവധി യുദ്ധമുഖങ്ങളിൽ സ്വന്തം തന്ത്രജ്ഞതയും കഴിവും കൊണ്ട് പട്ടേൽ തരണം ചെയ്തുവന്നു, കോവി‍ഡിനെതിരെ ഒഴിച്ച്.

English Summary: Ahmed Patel, Congress' quintessential backroom strategist and Sonia Gandhi's staunch loyalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com