വിജിലന്‍സിനെതിരെ വീണ്ടും കെഎസ്എഫ്ഇ ചെയര്‍മാന്‍; സ്വാധീനിക്കപ്പെട്ടെന്ന് സംശയം
Mail This Article
തിരുവനന്തപുരം∙ വിജിലന്‍സ് നടപടിക്കെതിരെ വീണ്ടും കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. ബിസിനസ് എതിരാളികള്‍ വിജിലന്‍സിനെ സ്വാധീനിച്ചോ എന്ന് സംശയിക്കാം. വിജിലന്‍സില്‍ നിന്ന് വിവരങ്ങള്‍ പുറത്തു വന്നത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പോലെയുണ്ട്. റെയ്ഡിനു മുൻപോ ശേഷമോ വിവരങ്ങള്‍ കെഎസ്എഫ്ഇയെ അറിയിച്ചില്ല. പരിശോധന നടത്തുമ്പോള്‍ ചീഫ് എക്സിക്യുട്ടീവിനെ അറിയിക്കേണ്ടതായിരുന്നു. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റിലാണ് കെഎസ്എഫ്ഇ ചെയര്‍മാന്റെ പ്രതികരണം.
അതേസമയം, കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധന ഔചിത്യം പാലിക്കാതെയെന്ന വിമർശനം പരസ്യമാക്കി ധനമന്ത്രി തോമസ് ഐസക്. പരിശോധനയിലെ വീഴ്ച സർക്കാർ അന്വേഷിക്കും. നല്ല നിലയിൽ പോകുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്ന പ്രസ്താവനയാണ് പ്രതിപക്ഷ നേതാവിന്റേത്. എന്തും വിളിച്ചു പറയുന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന് മറുപടിയില്ലെന്നും ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു.
സംസ്ഥാന സർക്കാരിനു കീഴിലുള്ള വിജിലൻസ് വകുപ്പ് നടത്തിയ പരിശോധന, രാഷ്ട്രീയ എതിരാളികൾക്കുള്ള ആയുധമായി മാറിയപ്പോഴാണ് ധനമന്ത്രി നിലപാട് കടുപ്പിച്ചത്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്തും. എന്നാൽ പരിശോധനകൾ ഒരു ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാവരുത്. പ്രതിപക്ഷനേതാവും ഇക്കാര്യങ്ങൾ മനസിലാക്കണം.
ഇഡി ബിജെപിയുടെ ചട്ടുകമായാണ് പ്രവർത്തിക്കുകയാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെ ഭീഷണിപ്പെടുത്തി എന്ന് കരുതേണ്ട. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണങ്ങളോട് പരിഹസിച്ചുകൊണ്ടാണ് മന്ത്രി പ്രതികരിച്ചത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് വിജിലൻസ് പരിശോധനയ്ക്ക് പിന്നിലെന്ന വിമർശനം തള്ളിയ ഐസക് പരിശോധന മുഖ്യമന്ത്രിയുടെ അറിവോടെ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary : KSFE chairman against vigilance