ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് കഴിച്ചു; 5 പേര് അറസ്റ്റില്‍
Mail This Article
തൊടുപുഴ ∙ ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്നു കറിവച്ചു ഭക്ഷിച്ച 5 അംഗ സംഘം അറസ്റ്റിൽ. ആറ് വയസ്സുള്ള ആൺ പുള്ളിപ്പുലിയെയാണ് വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽനിന്ന് കെണിവച്ച് പിടിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസിൽ, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവരെ ആണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കെണി ഒരുക്കി അഞ്ചംഗ സംഘം പുലിയെ പിടികൂടുകയായിരുന്നു. പുലിയെ കൊന്നു മാംസം സംഘാംഗങ്ങൾ വീതിച്ചെടുത്തു.
വനംവകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽനിന്ന് പുലിത്തോലും പുലിമാംസം കൊണ്ടുള്ള കറിയും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റു 4 പ്രതികളും അറസ്റ്റിലായി. 10 കിലോ മാംസവും പ്രതികളിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
ഇരുമ്പു കേബിൾ ഉപയോഗിച്ചാണ് കൃഷിടത്തിൽ കെണി ഒരുക്കിയിരുന്നത്. പുലിക്കു 40 കിലോയിൽ കൂടുതൽ തൂക്കം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary: 5 arrested for leopard hunting in Idukki