ADVERTISEMENT

കൊൽക്കത്ത ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ മെഗാറാലിക്കു മറുപടിയുമായി ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പദയാത്ര. മോദി കൊൽക്കത്തയിലെ റാലിയിൽ പങ്കെടുത്തപ്പോൾ സ്ത്രീകളടക്കം ആയിരക്കണക്കിന് അണികളെ പങ്കെടുപ്പിച്ചു സിലിഗുഡിയിലാണു മമത പദയാത്ര നടത്തിയത്. ഇന്ധനവിലയും പാചകവാതക വിലയും കൂടുന്നതിൽ പ്രതിഷേധിച്ചായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പദയാത്ര.

‘നരേന്ദ്ര മോദിയും അമിത് ഷായും ആണ് ഇന്ത്യയിലെ ഏക സിൻഡിക്കേറ്റ്. രാജ്യത്തു കോവിഡ് മഹാമാരിയുണ്ടായി, ഇന്ധനവില കുതിക്കുന്നു. പക്ഷേ എവിടെയും പ്രധാനമന്ത്രിയെ കാണാനില്ല. നിങ്ങൾക്കു സൗജന്യമായി അരി കിട്ടുന്നുണ്ട്. അതു പാകം ചെയ്യാൻ വലിയ വില കൊടുത്തു പാചകവാതകം വാങ്ങണം. നമ്മുടെ ശബ്ദം അവരെ കേൾപ്പിക്കാൻ നല്ല ശക്തിയിൽ പ്രതിഷേധിക്കണം. കാലിയായ എൽപിജി സിലിണ്ടറുകളും അവയുടെ മാതൃകകളുമായി വളരെപ്പേരാണു പദയാത്രയിൽ പങ്കെടുത്തത്.’– മമത പറഞ്ഞു.

‘ബംഗാളിൽ പരിവർത്തൻ (മാറ്റം) ഉണ്ടാകുമെന്നാണു മോദി പറയുന്നത്. ബംഗാളിലല്ല, ഡല്‍ഹിയിലാണു മാറ്റമുണ്ടാകുക. ഇന്ധനവില കുതിച്ചുയരുമ്പോള്‍ മോദി സ്വപ്നങ്ങള്‍ വില്‍ക്കുകയാണ്. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളേക്കാളും സുരക്ഷിതരാണു ബംഗാളിലെ സ്ത്രീകൾ. ഓരോരുത്തരോടായി പോരിനു ഞാനൊരുക്കമാണ്.

ബിജെപി വോട്ട് വാങ്ങാൻ ശ്രമിക്കുകയാണെങ്കിൽ അവരിൽനിന്നു പണം വാങ്ങുക, തൃണമൂലിനു വോട്ട് രേഖപ്പെടുത്തുക. എല്ലായിടത്തും നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ ഇതുവരെ കണ്ടിട്ടില്ല. ഒന്നുമറിയില്ലെങ്കിലും അദ്ദേഹത്തിനു നുണ പറയാനറിയാം. ടെലിപ്രോപ്റ്റർ നോക്കിയാണു മോദിയുടെ പ്രസംഗം. ബംഗാളി വാചകങ്ങൾ ഗുജറാത്തി ഭാഷയിലാണ് എഴുതുന്നത്.’– മമത ആരോപിച്ചു.

നേരത്തെ, മമതയെ രൂക്ഷമായി വിമർശിച്ചും ‘സോനാർ ബംഗ്ല’ (സുവർണ ബംഗാൾ) പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു മോദി തുടക്കമിട്ടിരുന്നു. ‘ബംഗാളിൽ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മമത ജനങ്ങളെ വഞ്ചിച്ചു. ബംഗാളിന്റെ വികസനവും സംസ്കാരവും സംരക്ഷിക്കുന്നതിൽ ഉറപ്പു നൽകാനാണ് ഞാൻ ഇവിടെയെത്തിയത്. അടുത്ത 25 വർഷം സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമാണ്. 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ബംഗാൾ രാജ്യത്തിന്റെ മുൻപന്തിയിലായിരിക്കും.’– മോദി പറഞ്ഞു.

English Summary: Mamata Banerjee's Retort On "Parivatan In Bengal" To PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com