ADVERTISEMENT

കാബൂൾ∙ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ‘സമയം തീർന്നു പോയെന്ന്’ താലിബാൻ. അഫ്ഗാന്റെ കൂടുതൽ പ്രദേശങ്ങൾ താലിബാൻ പിടിച്ചെടുക്കുന്നതിനിടെയാണു ഗനിക്കു മുന്നറിയിപ്പ് നൽകിയത്. ഗനി നുണ പറയുകയാണെന്നും വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും താലിബാൻ കുറ്റപ്പെടുത്തി.

രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന യുദ്ധം പുറത്തുനിന്നുള്ള രഹസ്യപദ്ധതി പ്രകാരം അഫ്ഗാൻ ജനതയുടെമേൽ അടിച്ചേൽപ്പിച്ചതാണെന്നു ഗനി കഴിഞ്ഞ ദിവസം പറഞ്ഞതോടെയാണു താലിബാൻ പ്രകോപിതരായത്. ഇപ്പോഴത്തെ അസ്ഥിരതയ്ക്കു കാരണം യുഎസ് സഖ്യസേന പൊടുന്നനെ രാജ്യം വിട്ടതാണെന്നും ഗനി പറഞ്ഞു. ഇതിനെതിരെയാണു താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് രംഗത്തെത്തിയത്. 

‘ഗനിയുടെ പ്രസംഗം അസംബന്ധമാണ്. ഭയം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണത്. വഞ്ചകരിൽനിന്നു രക്ഷിച്ചു നീതി നടപ്പാക്കാൻ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. യുദ്ധ പ്രഖ്യാപനം, ആരോപണങ്ങൾ, നുണകൾ എന്നിവ ഗനിയുടെ ജീവിതം നീട്ടിക്കൊടുക്കില്ല. അദ്ദേഹത്തിന്റെ സമയം തീർന്നു പോയിരിക്കുന്നു. അതാണ് ദൈവഹിതം’– മുജാഹിദ് പറഞ്ഞതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന ഹീരത് പ്രവിശ്യയിൽ റോക്കറ്റ് ലോഞ്ചറുകളുമായി റോന്തു ചുറ്റുന്ന അഫ്ഗാൻ സൈനികൻ. ചിത്രം: എഎഫ്പി
അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന ഹീരത് പ്രവിശ്യയിൽ റോക്കറ്റ് ലോഞ്ചറുകളുമായി റോന്തു ചുറ്റുന്ന അഫ്ഗാൻ സൈനികൻ. ചിത്രം: എഎഫ്പി

ഇതുവരെ 193 ജില്ലാ കേന്ദ്രങ്ങളും 19 അതിർത്തി ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് അഫ്ഗാൻ വിദേശ മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാനമായ അതിർത്തി പ്രവിശ്യകളായ താഖർ, കുൻഡുസ്, ബദഖ്സ്ഥാൻ, ഹീരത്, ഫറാഖ് എന്നിവയും താലിബാന്റെ നിയന്ത്രണത്തിലായി. കഴിഞ്ഞ ശനിയാഴ്ചയ്ക്കുശേഷം വിവിധ പ്രവിശ്യകളിൽ 254 താലിബാൻ ഭീകരരെ വധിച്ചതായി അഫ്ഗാൻ സൈന്യം അറിയിച്ചു. ഏപ്രിൽ 14നുശേഷം ഏകദേശം 4,000 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായും വ്യക്തമാക്കി. ഈ കാലയളവിൽ കുട്ടികളും സ്ത്രീകളും അടക്കം 2,000 പേരാണു കൊല്ലപ്പെട്ടത്. 

English Summary: Afghanistan president Ashraf Ghani's time has run out taliban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com