ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കൂടിക്കാഴ്ച നടത്തി ലാലു പ്രസാദ് യാദവും മുലായം സിങ് യാദവും. രാഷ്ട്രീയ ജനതാ ദളിന്റെ (ആർജെഡി) ലാലുവും സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) മുലായവും രാജ്യതലസ്ഥാനത്തു നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ചർച്ചയായി. ഇരുവരുടെയും സന്ദർശനത്തെ ഗൗരവത്തോടെയാണു രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്. 

മുലായത്തിന്റെ മകനും എസ്‌പി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. അഖിലേഷും ലാലുവും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ‘രാജ്യത്തെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവും സുഹൃത്തുമായ മുലായം സിങ്‌ജിയെ കണ്ടു, ക്ഷേമാന്വേഷണം നടത്തി. കർഷകർ, അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പൊതുവായ ആശങ്കകൾ പങ്കുവച്ചു’– ഹിന്ദിയിൽ കുറിച്ച ട്വീറ്റിൽ ലാലു പറഞ്ഞു.

യോഗത്തിന്റെ അജൻഡ എന്തായിരുന്നുവെന്ന് മൂന്നു നേതാക്കളും വെളിപ്പെടുത്തിയിട്ടില്ല. യുപി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ‘മുലായത്തിനു സുഖമില്ലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ അറിയാനാണു ലാലു സന്ദർശിച്ചത്. രാജ്യത്തെ മുതിർന്ന രണ്ടു നേതാക്കൾ പരസ്പരം കാണുമ്പോൾ രാഷ്ട്രീയം ചർച്ച ചെയ്യുന്നതു സ്വാഭാവികമാണ്’– എസ്‌പി നേതാവ് രാംഗോപാൽ യാദവ് എൻഡിടിവിയോടു പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസിൽ മൂന്നു വർഷത്തോളം ജയിലിലായിരുന്ന ലാലു, ഈ വർഷം ആദ്യമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. മായാവതിയുടെ ബിഎസ്‌പിയുമായോ കോൺഗ്രസുമായോ സഖ്യം ആഗ്രഹിക്കുന്നില്ലെന്ന് അഖിലേഷ് യാദവ് ആവർത്തിക്കുന്നു. ഈ പശ്ചാത്തലത്തിൽ, ആർജെഡിയുമായി സഹകരിക്കാനുള്ള അഖിലേഷിന്റെ നീക്കത്തിന്റെ മുന്നോടിയാണോ കൂടിക്കാഴ്ചയെന്നു വരും ദിവസങ്ങളിലെ അറിയാനാകൂ.

English Summary: "Natural To Discuss Politics": Lalu Yadav Meets Mulayam Singh Ahead Of UP Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com