ഓഖി കൂടുതൽ നാശം വിതച്ച പൂന്തുറയിലായിരുന്നു അന്നു ഞാൻ. എന്താണു പകർത്തേണ്ടതെന്നു ധാരണയുണ്ടായിരുന്നില്ല. മനസ്സാകെ കാറും കോളും... പൂന്തുറയിലേക്കു പോവുക, അത്രമാത്രം. രാത്രി അവിടെയെത്തുമ്പോൾ റോഡിലും തീരത്തുമായി ഇരുട്ടിലായ ജീവിതങ്ങൾ. ഉറ്റവരുടെ തിരിച്ചുവരവു പ്രതീക്ഷിച്ചിരിക്കുന്നവർ. നിലവിളികളാണ് എങ്ങും.
അച്ഛനെയും മുത്തച്ഛനെയുമൊന്നും കടലെടുത്തതറിയാതെ തീരത്ത് ഓടിക്കളിക്കുന്ന കുരുന്നുകൾ. ക്യാമറ അവർക്കുനേരെ നീട്ടാൻ മനസ്സു മടിച്ചു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ മുൻപ് ഏറെപ്പകർത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ കരുത്തു ചോരുന്നതുപോലെ. ദുരന്തത്തിൽ മരിച്ച പൂന്തുറയിലെ ക്രിസ്റ്റി സിൽവദാസിന്റെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. കരഞ്ഞുതളർന്നിരിക്കുന്ന ഭാര്യയുടെ ചിത്രം ഓർമയിൽ വിങ്ങലായി അവശേഷിക്കുന്നു.
ക്യാമറയുടെ ഷട്ടർ തുറന്നടയുന്നതിനെക്കാൾ വേഗത്തിൽ നെഞ്ചുപിടയ്ക്കുന്നു. നിറഞ്ഞു സന്തോഷിക്കുന്ന ജീവിതങ്ങളിലേക്ക് എത്ര വേഗത്തിലാണു വിധി ദുരന്തം വിതയ്ക്കുന്നത്. പൂന്തുറയിലെ ആ രാത്രിയിൽ ക്യാമറാ ലെൻസിലൂടെ പകർത്തിയ ചിത്രങ്ങൾ മെമ്മറി കാർഡിലേതിനെക്കാൾ തെളിച്ചത്തോടെ നിറഞ്ഞുനിന്നതു ഹൃദയത്തിലാണ്.