Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകാശം മറഞ്ഞപ്പോൾ

gandgiji

മൂന്നാമതും വെടിയുതിർത്ത് നാഥുറാം വിനായക്‌റാവു ഗോഡ്സെ നിശ്ചലനായി നിന്നു; മഹാത്മാവ് നിലത്തേക്കു വീണ് പിടഞ്ഞു! 70 വർഷം മുൻപ് തന്റെ കൺമുന്നിൽ കണ്ട കാഴ്ച കെ.ഡി. മദന്റെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. തൊണ്ണൂറ്റി മൂന്നാം വയസ്സിൽ ഡൽഹി വസന്ത് വിഹാറിലെ വസതിയിലിരുന്ന് വിറയാർന്ന ശബ്ദത്തിൽ മദൻ പറഞ്ഞു; ആ കാഴ്ച എന്നെ വിട്ടുപോകില്ല. മറക്കാൻ ശ്രമിക്കുന്തോറും മനസ്സിൽ ആഴത്തിൽ പതിയുകയാണത്. ഡൽഹിയിലെ ബിർള ഹൗസിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റു വീണതിനു ദൃക്സാക്ഷിയാണു മദൻ. ആ ദാരുണ സംഭവം നേരിൽ കണ്ടവരിൽ ഇന്നു ജീവിച്ചിരിക്കുന്ന അപൂർവം പേരിൽ ഒരാൾ!

ഓർമയിൽ മുഴങ്ങുന്ന വെടിയൊച്ച

ഇന്ത്യയുടെ ചരിത്രത്താളിൽ ചോരയുടെ നിറം കൊണ്ടെഴുതിയ തീയതിയാണ് 1948 ജനുവരി 30. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് 70 വയസ്സു തികയുമ്പോൾ, മദന്റെ കാതുകളിൽ ഇന്നും മുഴങ്ങുന്നു; ആ മൂന്നു വെടിയൊച്ച.

ഓൾ ഇന്ത്യ റേഡിയോയിൽ (ആകാശവാണി) പ്രോഗ്രാം ചുമതലക്കാരനായിരുന്നു മദൻ. ബിർള ഹൗസിൽ എല്ലാ വൈകുന്നേരങ്ങളിലുമുള്ള സർവമത പ്രാർഥനയ്ക്കു ശേഷം ഗാന്ധിജി നടത്തുന്ന ഹ്രസ്വ പ്രസംഗം റെക്കോർഡ് ചെയ്തു രാജ്യത്തെ കേൾപ്പിക്കാൻ എഐആർ തീരുമാനിച്ചപ്പോൾ, അതിന്റെ ചുമതല ഇരുപത്തി മൂന്നുകാരനായ മദനെ തേടിയെത്തി. 1947 സെപ്റ്റംബറിലാണു റെക്കോർഡിങ് ഉപകരണങ്ങളുമായി മദൻ ആദ്യമായി ബിർള ഹൗസിലെത്തുന്നത്. അന്ന് മുതൽ, ഒരുദിവസം പോലും മുടക്കാതെ ഗാന്ധിജിയുടെ വാക്കുകൾ അദ്ദേഹം രാജ്യത്തിന്റെ കാതുകളിലെത്തിച്ചു. ദിവസവും രാത്രി എട്ടരയ്ക്കായിരുന്നു പ്രക്ഷേപണം.

madhan കെ.ഡി. മദൻ ഡൽഹി വസന്ത് വിഹാറിലെ വസതിയിൽ. ചിത്രം: സിബി മാമ്പുഴക്കരി ∙ മനോരമ

1948 ജനുവരി 30, രാത്രി 8.30. അന്ന് ഗാന്ധിജിയുടെ പ്രസംഗമല്ല രാജ്യം കേട്ടത്; പകരം, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ശബ്ദം കണ്ണീരോടെ രാജ്യം ശ്രവിച്ചു;

‘നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ട് പോയി’! ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ പ്രസംഗം നെഹ്റു നടത്തുമ്പോൾ, അതു രാജ്യത്തെ കേൾപ്പിക്കാനുള്ള നിയോഗവും മദനായിരുന്നു.

രാഷ്ട്രപിതാവിന്റെ അന്ത്യദിനത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെയുള്ളിൽ മായാതെയുണ്ട്. മനസ്സിൽ കറുത്ത മഷികൊണ്ടു കുറിച്ചിട്ട ആ ദിനത്തിലേക്കു മദൻ വീണ്ടും നടന്നു കയറി.

1948 ജനുവരി 30, വെള്ളിയാഴ്ച, ബിർള ഹൗസ്, വൈകിട്ട് നാലര

എന്നും നാലരയോടെയാണു ഞാൻ ബിർള ഹൗസിലെത്തിയിരുന്നത്. അന്നും പതിവു തെറ്റിച്ചില്ല. സ്ഥാപനത്തിലെ ടെക്നീഷ്യനും ഒപ്പമുണ്ടായിരുന്നു. ഗാന്ധിജി ഇരിക്കുന്ന പീഠത്തിനു പിന്നിലായിരുന്നു ഞങ്ങളുടെ സ്ഥാനം. റെക്കോർഡിങ്ങിനുള്ള ഉപകരണങ്ങൾ ഞങ്ങൾ അവിടെ സജ്ജമാക്കി. ഗാന്ധിജി പ്രാർഥനയ്ക്കെത്തുന്നത് അഞ്ചിനാണ്. പ്രാർഥനയിൽ പങ്കുചേരാനുള്ളവർ അവിടേക്ക് എത്തിക്കൊണ്ടിരുന്നു. അന്ന് സമയം അഞ്ചായിട്ടും ഗാന്ധിജിയെ കണ്ടില്ല. യാത്രയുള്ള ദിവസങ്ങളിൽ തലേന്നുതന്നെ ഗാന്ധിജി അടുത്തു വിളിച്ചു പറയുമായിരുന്നു; നാളെ ഉണ്ടാവില്ല എന്ന്. റെക്കോർഡിങ് ഉപകരണങ്ങളുമായി ദിവസേനയെത്തുന്ന എന്നോടുള്ള കരുതലായിരുന്നു ആ വാക്കുകൾ. അന്ന്, പതിവു സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ, അവിടെയുള്ളവരോട് അന്വേഷിച്ചു. ബിർള ഹൗസിലെ മുറിയിൽ സർദാർ വല്ലഭ്ഭായ് പട്ടേലുമായി അദ്ദേഹം സംഭാഷണത്തിലാണെന്നറിഞ്ഞു.

സമയം 5.15 : മനുബെൻ, ആഭ എന്നിവരുടെ തോളിൽ കയ്യിട്ടു ഗാന്ധിജി മുറിയിൽ നിന്നിറങ്ങി. വൈകിയതു കൊണ്ടാകണം, പതിവിലും അൽപം ധൃതിയോടെ അദ്ദേഹം നടന്നു. പ്രാർഥനയ്ക്കെത്തിയവർ അദ്ദേഹത്തിന്റെ പേരു വിളിക്കുന്നതു കേൾക്കാമായിരുന്നു. റെക്കോർഡിങ് ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന അവസാനവട്ട പരിശോധനയിൽ ഞാൻ മുഴുകി.

പെട്ടെന്നാണ് അതു കേട്ടത്; ചെറു സ്ഫോടനം പോലുള്ള ശബ്ദം. ആരെങ്കിലും പടക്കം പൊട്ടിച്ചതാകാമെന്നു കരുതി ഞാൻ ഗൗനിക്കാതെ ജോലി തുടർന്നു. അടുത്ത നിമിഷം അതു വീണ്ടും കേട്ടു. ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ ഞാൻ വിറങ്ങലിച്ചു നിന്നു. ഗാന്ധിജിയുടെ മുന്നിൽ നിൽക്കുന്നയാൾ മൂന്നാമതും തോക്കിന്റെ കാഞ്ചി വലിച്ചു. വെടിയുണ്ട ഗാന്ധിജിയുടെ നെഞ്ച് തുളച്ചു കയറി.

അപ്പോൾ സമയം: 5.17

മൂന്നാമത്തെ വെടിയുണ്ടയേറ്റാണു ഗാന്ധി പിന്നിലേക്കു വീണത്. പരിസരമാകെ ആക്രോശവും നിലവിളികളുമുയർന്നു. പുകച്ചുരുൾ മൂടിയ തോക്കുമായി നിന്ന നാഥുറാം ഗോഡ്സെയെ ചിലർ ചേർന്നു കീഴ്പ്പെടുത്തി. അയാൾ പ്രതിരോധിക്കാൻ ശ്രമിച്ചില്ല. ഗാന്ധിജി വീണിടമാകെ ചോരയിൽ മുങ്ങി. മുടി നീട്ടി വളർത്തിയ ഒരാൾ ഗാന്ധിജിയെ ഒറ്റയ്ക്കു കൈകളിലെടുത്തു ബിർള ഹൗസിലെ മുറിയിലേക്കോടി. പിന്നാലെ നൂറുകണക്കിനാളുകളും.

ബ്രേക്കിങ് ന്യൂസ്; മഹാത്മാവ് ഇനിയില്ല

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചുനിന്നു. വിവരമറിഞ്ഞ് എഐആർ ന്യൂസ് വിഭാഗത്തിന്റെ ചുമതലയുള്ള എം.എൽ.ചാവ്ള ഓടിയെത്തി. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യവുമായി അദ്ദേഹം എന്റെ നേർക്കു പാഞ്ഞു. വിവരം റേഡിയോയിലൂടെ രാജ്യത്തെ അറിയിക്കാൻ അദ്ദേഹം നടപടി തുടങ്ങി.

6.10ന് ആ ദുഃഖ വാർത്ത രാജ്യത്തിന്റെ കാതുകളിലെത്തി. എന്നാൽ, ഞങ്ങളേക്കാൾ മുൻപ്, ആറു മണിക്ക് ബിബിസി ഗാന്ധിജിയുടെ മരണം ലോകത്തെ അറിയിച്ചുവെന്ന് പിന്നീട് അറിഞ്ഞു. (ബിബിസിയുടെ ഡൽഹി ലേഖകൻ ബോബ് സ്റ്റിംസൺ അന്ന് അവിടെയുണ്ടായിരുന്നു).

ഡൽഹി ഉറങ്ങാത്ത രാത്രി

വിവരമറിഞ്ഞെത്തിയ പ്രമുഖരിൽ ആദ്യത്തെയാൾ ഗവർണർ ജനറൽ മൗണ്ട്ബാറ്റൻ ആയിരുന്നു. നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ എന്നിവർ പിന്നാലെയെത്തി. എല്ലാവരും ഗാന്ധിജിയെ കിടത്തിയ മുറിയിലേക്കോടി. നിമിഷനേരം കൊണ്ട് ബിർള ഹൗസ് പരിസരം ജനസാഗരമായി. സ്ത്രീകളുൾപ്പെടെ കരഞ്ഞു കൊണ്ട് അവിടേക്കെത്തി. സമനില തെറ്റി ജനം അക്രമാസക്തമാകുമോ എന്ന് ഞങ്ങൾ ഭയന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വിയർപ്പൊഴുക്കി. ഗാന്ധിജി െവടിയേറ്റു വീണിടം പൊലീസ് കയറു കൊണ്ട് കെട്ടിമറച്ചു. അതിനു നടുവിലായി ആരോ ഒരു മെഴുകുതിരി കത്തിച്ചുവച്ചു.

അൽപ സമയത്തിനു ശേഷം നെഹ്റു മുറിയിൽ നിന്നു പുറത്തേക്കിറങ്ങി. ജനക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം മുന്നോട്ടു നീങ്ങി. ബിർള ഹൗസിന്റെ കവാടത്തിനു സമീപം, അൽപം ഉയരത്തിലായി നിന്ന അദ്ദേഹം കണ്ണീരിൽ കുതിർന്ന വാക്കുകളിൽ ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ചു. ‘നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ടു പോയി’ എന്ന വരികളിൽ ആരംഭിച്ച പ്രസംഗത്തിനിടെ പലപ്പോഴും നെഹ്റു വിതുമ്പി. മുഖമാകെ നിറഞ്ഞ കണ്ണുനീർ തുള്ളികൾ തുടച്ചുനീക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ഗാന്ധിജിയെ പിറ്റേന്ന് സംസ്കരിക്കുമെന്നും അദ്ദേഹമറിയിച്ചു. സംയമനവും ജാഗ്രതയും പാലിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ജനക്കൂട്ടത്തെ സ്നേഹപൂർവം ഓർമിപ്പിച്ചു. 

മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ വിശദാംശങ്ങൾ പങ്കുവച്ചു. ഗാന്ധിജിക്കായി പ്രാർഥിക്കുമ്പോൾ സത്യത്തിനു വേണ്ടി നിലകൊള്ളുമെന്ന പ്രതിജ്ഞയെടുക്കണമെന്നും രാജ്യത്തോട് ആഹ്വാനം ചെയ്ത്, ജയ് ഹിന്ദ് എന്ന വാക്കുകളിൽ നെഹ്റു പ്രസംഗം അവസാനിപ്പിച്ചു. രാത്രി എട്ടരയ്ക്ക് ഓൾ ഇന്ത്യ റേഡിയോ അതു രാജ്യമാകെ പ്രക്ഷേപണം ചെയ്തു.

രാത്രി മുഴുവൻ ജനക്കൂട്ടം അവിടെ തമ്പടിച്ചു. പലരും മഹാത്മാ എന്നുറക്കെ വിളിച്ചുകൊണ്ടിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സംഘവും സ്ഥലത്തു നിലയുറപ്പിച്ചിരുന്നു. രാത്രിയിൽ ഗാന്ധിജിയുടെ മൃതദേഹം ജനങ്ങൾക്കു കാണാൻ കഴിയും വിധം ബിർള ഹൗസ് മന്ദിരത്തിൽ പൊതുദർശനത്തിനു വച്ചു. ആ രാത്രി ഡൽഹി ഉറങ്ങിയില്ല; മദൻ പറഞ്ഞു നിർത്തി.

ദൃക്സാക്ഷിയുടെ തീർഥാടനം

ആ സംഭവത്തിനു ശേഷം ഏതാനും മാസങ്ങൾ മാത്രമേ മദൻ ഓൾ ഇന്ത്യ റേഡിയോയിൽ തുടർന്നുള്ളൂ. സിവിൽ സർവീസ് പരീക്ഷ പാസായ അദ്ദേഹം പിന്നീട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായി. പ്രായത്തിന്റെ അവശതകൾക്കിടയിലും എല്ലാവർഷവും മദൻ മുടക്കാതെ നടത്തുന്നൊരു തീർഥാടനമുണ്ട്. ഗാന്ധി സ്മൃതി മണ്ഡപമായ ബിർള ഹൗസിലേക്കു ജനുവരി 30ന് നടത്തുന്ന തീർഥാടനം. ആ ദിവസം, സ്മൃതി മണ്ഡപത്തിലെ അധികൃതർ മദനു വേണ്ടി ഒരു കസേര ഒഴിച്ചിട്ടിരിക്കും.

ഇത്തവണയും പോകാനുള്ള ഒരുക്കത്തിലാണു മദൻ. പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും പോകണം, അദ്ദേഹം പറയുന്നു. ആ ദിവസം അവിടെ ധ്യാനനിരതനായി ഇരിക്കുമ്പോൾ മദന്റെ കൺമുന്നിൽ തെളിയും; മഹാത്മാവ്.

related stories