Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പ്രവാസി അവരെ വിശപ്പിനു വിട്ടുകൊടുത്തില്ല; സ്നേഹത്തിന്റെ ഉറവയുടെ കഥ

karunya-SHOP പാവപ്പെട്ടവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കാനുള്ള സാധനങ്ങൾ ഹസൻ സിദ്ദിഖിന്റെ നേതൃത്വത്തിൽ പാക്ക് ചെയ്യുന്നു. ചിത്രം: ടി. പ്രദീപ്കുമാർ

മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിലെ ചെറിയൊരു ഗ്രാമമാണു കൊട്ടപ്പുറം. 1982ൽ കൊട്ടപ്പുറത്തുനിന്നു ഹസൻ സിദ്ദിഖ് എന്ന ബാബു സൗദിയിലെ ജിദ്ദയിലെത്തി. ഓട്ടമൊബീൽ ഡിപ്ലോമയുമായി എത്തിയ ബാബുവിന് അവിടെ തരപ്പെട്ടത് എംബസിയിൽ ക്ലാർക്ക് ജോലി. രണ്ടുവർഷത്തിനു ശേഷം ഓട്ടമൊബീൽ കമ്പനിയിൽ ജോലിക്കു കയറി. ആയിടയ്‌ക്കാണ് സൗദി ഭരണകൂടവുമായി അടുത്ത ബന്ധമുള്ള അബ്‌ദുല്ല അമീർ അൽ നഹദിയെ ബാബു പരിചയപ്പെടുന്നത്.

അബ്‌ദുല്ല അമീർ മറ്റൊരു ഓട്ടമൊബീൽ സ്‌ഥാപനം നടത്തുന്നുണ്ടായിരുന്നു. അതോടൊപ്പം കിങ് അബ്‌ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രിക്കു പഠിക്കുകയുമായിരുന്നു. ഇവരുടെ ചങ്ങാത്തത്തിൽ 1986ൽ ജിദ്ദയിൽ അൽ നഹദി മെഡിക്കൽ ഗ്രൂപ്പ് സ്‌ഥാപിക്കപ്പെട്ടു. ഒറ്റ ഫാർമസിയിലായിരുന്നു തുടക്കം. ഇപ്പോൾ സൗദിയിൽ അൽനഹദി മെഡിക്കൽ ഗ്രൂപ്പിന് 1050 ഫാർമസികളുണ്ട്. ആ ശൃംഖലയുടെ സീനിയർ പർച്ചേസ് മാനേജരാണ് ബാബു ഇപ്പോൾ.

നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ ഒന്നര വർഷം മുൻപാണു പാവപ്പെട്ടവരുടെ വീടുകളിൽ അവർക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും എത്തിക്കുകയെന്ന ആശയം ഉദിച്ചത്. അൽനഹദി മെഡിക്കൽ ഗ്രൂപ്പിന്റെ ഉടമ അബ്‌ദുല്ല അമീറും അതിനെ പിൻതുണച്ചു.

മറുചെവി അറിയാതെ സർവേ

ഓണത്തിനും പെരുന്നാളിനും വീടുകളിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന പതിവ് ബാബുവിനു നേരത്തേയുണ്ട്. വർഷത്തിൽ രണ്ടു തവണ മാത്രം നല്ല ഭക്ഷണം കഴിച്ചതുകൊണ്ടു കാര്യമില്ലല്ലോ. അങ്ങനെയാണു കൊട്ടപ്പുറം ഗ്രാമത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താൻ രഹസ്യമായി സർവേ നടത്തിച്ചത്.

BABU-HEAD ഹസൻ സിദ്ദിഖ്

ദാരിദ്ര്യവും കഷ്‌ടപ്പാടും മറ്റുള്ളവരെ അറിയിക്കാതെ ഒതുങ്ങി കഴിഞ്ഞിരുന്ന നൂറോളം വീട്ടുകാരെ കണ്ടെത്തി. പുളിക്കൽ പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെട്ട കൊട്ടപ്പുറം ഗ്രാമത്തിൽനിന്നു മാത്രമാണ് ഇത്രയും പേരെ കണ്ടെത്തിയത്. കഷ്‌ടതയനുഭവിക്കുന്ന ആ വീടുകൾക്കു തുണയാവാൻ ബാബു തീരുമാനിച്ചു. അങ്ങനെയാണ് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം സൗജന്യമായി എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചത്. അതിനായി നാട്ടിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ചുമതലപ്പെടുത്തി.

എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ പാവങ്ങളുടെ വീടുതേടി ബാബുവിന്റെയും കൂട്ടരുടെയും സമ്മാനപ്പൊതി എത്താൻ തുടങ്ങി.
സാധനങ്ങൾ ഒന്നിച്ചുവാങ്ങി ബാബുവിന്റെ വീട്ടിൽവച്ചാണ് ചെറിയ കെട്ടുകളാക്കി അതതു വീടുകളിൽ എത്തിച്ചു കൊടുക്കുന്നത്. കുടുംബങ്ങളിലുള്ള ആളുകളുടെ എണ്ണത്തിനനുസരിച്ചു കെട്ടിന്റെ വലുപ്പം കൂടും. ഉപ്പുമുതൽ കർപ്പൂരംവരെ എന്ന ചൊല്ല് ഈ സമ്മാനപ്പൊതിക്ക് എന്തുകൊണ്ടും ചേരും. 23 ഇനം സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

വരുമാനത്തിലൊരുപങ്ക്

ഗ്രാമത്തിലെ ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യുന്നത് അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കു വർഷം കുറഞ്ഞതു 10 ലക്ഷം രൂപയാണു ബാബുവിന്റെ നേതൃത്വത്തിൽ നീക്കിവയ്‌ക്കുന്നത്. ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റ് വർഷം മുഴുവൻ വിതരണം ചെയ്യാൻ ഏഴു ലക്ഷത്തോളം രൂപ ചെലവാകുന്നുണ്ടെന്നു ബാബു പറയുന്നു. ഗ്രാമത്തിൽനിന്നു മുന്നൂറിലേറെ പേരെ അദ്ദേഹം സൗദിയിലേക്കു കൊണ്ടു പോയിട്ടുണ്ട്. അവരെല്ലാം ഫാർമസി മേഖലയിലാണു തൊഴിലെടുക്കുന്നത്. ഇവരുടെ വരുമാനത്തിൽ ഒരു പങ്കും ഗ്രാമത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എത്തുന്നു. ഗ്രാമത്തിലെ 30 പേർക്കു 2000 രൂപ വീതം പെൻഷൻ നൽകി വരുന്നുമുണ്ട്.

സേവന മേഖല വിപുലമാകുന്നു

ബാബു നാട്ടിൽ ചെയ്‌തുകൊണ്ടിരുന്ന സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹകരണത്തോടെ അതിജീവനം എന്ന പേരിൽ ട്രസ്‌റ്റ് രൂപീകരിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്‌ക്കുന്ന പണം ട്രസ്‌റ്റ് വഴിയാണ് ഇപ്പോൾ ചെലവിടുന്നത്. പി.വി. മൂസ ചെയർമാൻ, പി.വി. മുഹമ്മദലി കൺവീനർ. അഹമ്മദ് സാജു ട്രഷറർ എന്നിവരുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്ന മനോരമയുടെ ആർദ്ര കേരളം പദ്ധതിപ്രകാരം പുളിക്കൽ പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കാമെന്ന് ട്രസ്‌റ്റ് വാഗ്‌ദാനം ചെയ്‌തു കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വാവലംബൻ പദ്ധതി പ്രകാരം ഒരാൾക്ക് ഇൻഷുറൻസ് പ്രീമിയമായി 357 രൂപയാണ് അടയ്‌ക്കേണ്ടത്. പദ്ധതിക്ക് അർഹരായ 290 പേർ പഞ്ചായത്തിൽ ഉണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്.

ലഹരി നിർമാർജനം, ഭിക്ഷാടന നിയന്ത്രണം, വൃക്ക രോഗികൾക്കുള്ള സാന്ത്വന പ്രവർത്തനം, സ്‌കൂളുകളിൽ സ്‌മാർട് ക്ലാസ് മുറികൾ, സർക്കാർ ആനുകൂല്യങ്ങളെ കുറിച്ചു നാട്ടുകാരെ ബോധവാന്മാരാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്‌ക്... പ്രവർത്തന മേഖല വിപുലമാക്കാൻ തീരുമാനിച്ചാണ് ബാബു ജിദ്ദയിലേക്കു തിരിച്ചത്.

ഗൾഫിലെ സ്‌ഥാപന ഉടമ അബ്‌ദുല്ല അമീർ അൽ നഹദിയെ ഈയിടെ ബാബു നാട്ടിൽ കൊണ്ടുവന്നിരുന്നു. കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിനു പുതിയ യന്ത്രങ്ങൾ അബ്‌ദുല്ല അമീറിന്റെ വകയായി കിട്ടി. തിരുവനന്തപുരത്തു രോഗികളുടെ ആശ്രയ കേന്ദ്രമായ സിഎച്ച് സെന്റർ പണിയുന്ന എട്ടുനില കെട്ടിടത്തിന്റെ രണ്ടുനില ഒന്നരക്കോടി രൂപ ചെലവിൽ പണിതു കൊടുക്കാമെന്നും അദ്ദേഹം ഏറ്റു. ഹസൻ സിദ്ദിഖ് എന്ന ബാബു നാട്ടുകാർക്ക് ഇപ്പോൾ നഹദി ബാബുവാണ്.

Your Rating: