ഇസ്‌ലാമാബാദ് ∙ ജമ്മു കശ്മീരിൽ ഇന്ത്യ കിഷൻഗംഗ, റാറ്റ്ലെ എന്നീ ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതിനെതിരെ പാക്കിസ്ഥാൻ ഉന്നയിച്ച തടസ്സവാദങ്ങൾ ഏപ്രിൽ 11 മുതൽ വാഷിങ്ടനിൽ ചേരുന്ന സെക്രട്ടറിമാരുടെ യോഗം ചർച്ചചെയ്യുമെന്നു പാക്ക് ജല, വൈദ്യുതി മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. യുഎസിന്റെയും ലോകബാങ്കിന്റെയും ഇടപെടലിനെത്തുടർന്നാണിത്. 1960ൽ നിലവിൽ വന്ന കരാറനുസരിച്ചു തർക്കങ്ങളിൽ ലോകബാങ്കിനു മധ്യസ്ഥം വഹിക്കാം. മിയർ ജലവൈദ്യുതി പദ്ധതിയുടെ രൂപരേഖ പരിഷ്കരിക്കാമെന്ന് ഇന്ത്യ സമ്മതിച്ചതായും ഖ്വാജ ആസിഫ് പറഞ്ഞു. അതുവരെ നിർമാണം നിർത്തിവയ്ക്കും. രണ്ടുദിവസത്തെ സിന്ധു നദീജല കരാർ അവലോകന യോഗത്തിനിടെയാണു പാക്ക് മന്ത്രി മാധ്യമങ്ങളെ കണ്ടത്. സിന്ധുവിന്റെ പോഷകനദികളിൽ ഇന്ത്യ വൈദ്യുതി പദ്ധതികൾ ആരംഭിക്കുന്നതിനെ പാക്കിസ്ഥാൻ എല്ലാക്കാലത്തും എതിർക്കാറുണ്ട്. കിഷൻഗംഗ, റാറ്റ്ലെ പദ്ധതികളും തടയാൻ തുടക്കംമുതൽ അവർ ശ്രമിച്ചിരുന്നു. പദ്ധതികൾ പാതിവഴിയിലാണ്.
Advertisement