കോപൻഹേഗൻ (നോർവെ)∙ ഓസ്‌ലോയിൽ സബ്‌വേ സ്റ്റേഷനു തൊട്ടടുത്തു തെരുവിൽ കണ്ടെത്തിയ സ്ഫോടകവസ്തു നിർവീര്യമാക്കിയ പൊലീസ് ഇതുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. റഷ്യയിൽനിന്ന് കുടുംബത്തിനൊപ്പം നോർവെയിൽ അഭയം തേടിയെത്തിയ 17 വയസ്സുകാരനാണ് പിടിയിലായത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വലിയ സ്ഫോടകശേഷിയുള്ള വസ്തു കൈമാറിയത് ഇയാളാണെന്ന ധാരണയിലാണ് യുവാവിനെ പിടികൂടിയത്. സ്ഫോടനം ഇദ്ദേഹം ആസൂത്രണം ചെയ്തതാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.
സ്ഥലത്തെ ഹോട്ടലുകൾ അടക്കമുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ച പൊലീസ് ശക്തമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. അയൽ രാജ്യമായ സ്വീഡനിലെ സ്റ്റോക്കോമിൽ കഴിഞ്ഞ ദിവസം ജനക്കൂട്ടത്തിനിടയിലേക്ക് ഭീകരർ ട്രക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്ന് നാലു പേർ കൊല്ലപ്പെടുകയും 15 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.