സോൾ ∙ രാജ്യത്തെ വ്യവസായ ശൃംഖലകളിൽ നിന്നു കോടിക്കണക്കിനു ഡോളർ കൈക്കൂലി വാങ്ങിയശേഷം വഴിവിട്ടു സഹായം നൽകിയെന്ന കേസിൽ ദക്ഷിണ കൊറിയയിലെ മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയ്ക്കു കുറ്റപത്രം നൽകി. പാർക്കിന്റെ ഇംപീച്ച്മെന്റിലേക്കു നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയാണ് അധികാര ദുർവിനിയോഗവും ഔദ്യോഗിക രഹസ്യം ചോർത്തലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയത്.
ഉറ്റസുഹൃത്തായിരുന്ന ചോയി സൂൻ സില്ലുമായി ചേർന്നു പാർക് 6.8 കോടിയിലേറെ ഡോളർ (442 കോടിരൂപ) സംഭാവനയിനത്തിൽ കൈപ്പറ്റിയെന്നും ഇതിൽ വലിയൊരു പങ്കു ചോയി നിയമവിരുദ്ധമായി ചെലവിട്ടെന്നും കണ്ടെത്തി. രണ്ടു ട്രസ്റ്റുകളുടെ പേരിലാണു സംഭാവന സ്വീകരിച്ചത്. സാംസങ് വൈസ് ചെയർമാൻ ലീ ജയ്–യോങ് ഉൾപ്പെടെ വൻകിട വ്യവസായികളെ സഹായിക്കാനായി പാർക് നയപരമായ തീരുമാനങ്ങളെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു. പാർക്കും ചോയിയും ഇപ്പോൾ ജയിലിലാണ്.
ലീ ജയ്–യോങ്ങിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പാർക്കിനും ചോയിക്കും 61 ലക്ഷം ഡോളർ കൈക്കൂലി കൊടുത്തെന്ന കേസിൽ മറ്റൊരു വൻസ്ഥാപനമായ ലോട്ടെയുടെ ചെയർമാൻ ഷിൻ ഡോങ് ബിന്നിനെതിരെയും കുറ്റംചുമത്തി. ഷിന്നിനെ പക്ഷേ, അറസ്റ്റ് ചെയ്തിട്ടില്ല.
ഹോട്ടലുകൾ മുതൽ രാസവ്യവസായം വരെ വൻ വ്യാപാര ശൃംഖലയുള്ള ലോട്ടെ, യുഎസ്–ദക്ഷിണ കൊറിയ പങ്കാളിത്തത്തോടെയുള്ള മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കാൻ സ്ഥലം കൊടുത്തതിന്റെ പേരിൽ ചൈനയുടെ കണ്ണിലെ കരടായി മാറിയ കമ്പനിയുമാണ്. ചൈനയിലെ ലോട്ടെ സ്റ്റോറുകളെല്ലാം ഈയിടെ അടപ്പിച്ചിരുന്നു.