മെൽബൺ∙ തൊഴിൽ വീസാ നിയന്ത്രണത്തിനു പിന്നാലെ, പൗരത്വനിയമവും ഓസ്ട്രേലിയ കർശനമാക്കി. പുതിയ വ്യവസ്ഥപ്രകാരം പൗരത്വം ലഭിക്കാൻ അപേക്ഷകർ കുറഞ്ഞതു നാലുവർഷമെങ്കിലും ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരാകണം, ഉയർന്ന ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം വേണം. ഓസ്ട്രേലിയൻ മൂല്യങ്ങൾ സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരുമാകണം.
മുൻപ്, പൗരത്വ അപേക്ഷ നൽകാൻ ഓസ്ട്രേലിയയിൽ ഒരുവർഷം താമസിച്ചാൽ മതിയായിരുന്നു. പൗരത്വ പരീക്ഷ പാസാകാൻ എത്ര അവസരം വേണമെങ്കിലും നൽകുന്ന രീതിയും എടുത്തുകളഞ്ഞു. ഇനിമുതൽ, മൂന്നുതവണ പരീക്ഷയിൽ പരാജയപ്പെട്ടാൽ രണ്ടു വർഷത്തേക്കു വിലക്കുണ്ടാകും.
ഇംഗ്ലിഷ് പരീക്ഷയിലെ ചോദ്യങ്ങൾ പ്രധാനമായും ശൈശവവിവാഹം, ഗാർഹികപീഡനം, സ്ത്രീകളോടും കുട്ടികളോടുമുള്ള ആദരം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാകും. ഓസ്ട്രേലിയൻ മൂല്യങ്ങളെ പിന്തുണയ്ക്കുന്നവർക്കു മാത്രമാണ് ഇനി പൗരത്വം അനുവദിക്കുകയെന്നു പ്രധാനമന്ത്രി മാൽകം ടേൺബുൾ പറഞ്ഞു. 457 തൊഴിൽ വീസകൾ നിർത്തലാക്കിയതിനു പിന്നാലെയാണു പൗരത്വനിയമങ്ങൾ കർശനമാക്കിയ പ്രഖ്യാപനം.