ന്യൂയോർക്ക്∙യുഎസ് സംസ്ഥാനമായ കലിഫോർണിയയിൽ കടയുടെ മുന്നിൽ അക്രമി സിഖ് യുവാവിനെ കുത്തിക്കൊന്നു. സിഗരറ്റ് വിൽക്കാൻ വിസ്സമ്മതിച്ചുവെന്നാരോപിച്ചാണു കടയിലെ ജീവനക്കാരനായ ജഗ്‌ജിത് സിങ്ങിനെ (32) അക്രമി കൊലപ്പെടുത്തിയതെന്നു പറയുന്നു. ഒരാഴ്ചയ്ക്കിടെ യുഎസിൽ കൊല്ലപ്പെടുന്ന നാലാമത്തെ ഇന്ത്യൻ വംശജനാണു ജഗ്‌ജിത് സിങ്.
പഞ്ചാബിലെ കപുർത്തലയിൽനിന്ന് 18 മാസം മുൻപാണു യുഎസിലെത്തിയത്. വെള്ളിയാഴ്ച കടയിൽ സിഗരറ്റ് വാങ്ങാനെത്തിയ അപരിചിതനുമായി തർക്കമുണ്ടായതായി പറയുന്നു. ഐഡി കാർഡ് കാണിക്കാതെ സിഗരറ്റ് നൽകില്ലെന്ന് ജഗ്‌ജിത് സിങ് പറഞ്ഞതോടെ, അപരിചിതൻ വംശീയാധിക്ഷേപം നടത്തിയശേഷം ക്ഷുഭിതനായി സ്ഥലംവിട്ടു.
30 മിനിറ്റുകൾക്കുശേഷം തിരിച്ചെത്തിയ ഇയാൾ, കട അടച്ചുകൊണ്ടിരുന്ന യുവാവിനെ കുത്തിവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യൻ വംശജനായ എൻജിനീയർ നരേൻ പ്രഭുവും ഭാര്യയും വീടിനുള്ളിൽ വെടിയേറ്റു മരിച്ചത്.
വ്യാഴാഴ്ച യുഎസ് സംസ്ഥാനമായ മിഷിഗണിൽ മലയാളി ഡോക്ടറായ രമേശ്‌കുമാറിനെ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.