സോൾ∙ ആയുധക്കാര്യത്തിൽ അടങ്ങിയിരിക്കാൻ ഉദ്ദേശ്യമില്ലെന്നു വീണ്ടും വ്യക്തമാക്കി കിം ജോങ് ഉന്നിന്റെ പുതിയ മിസൈൽ പരീക്ഷണം. ദക്ഷിണ കൊറിയയിൽ പുതിയ പ്രസിഡന്റ് അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പെന്നപോലെ ഉത്തര കൊറിയയുടെ നീക്കം.
ഉത്തര കൊറിയയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് പ്രാദേശിക സമയം ഞായാറാഴ്ച പുലർച്ചെയായിരുന്നു വിജയകരമായ മിസൈൽ പരീക്ഷണം. മധ്യദൂര മിസൈലിന്റെ വിക്ഷേപണത്തറയിൽനിന്നു തന്നെയാണ് പുതിയ വിക്ഷേപണമെങ്കിലും മിസൈൽ പറന്ന ഉയരം വച്ചുനോക്കിയാൽ അത് ആ ഇനത്തിൽപ്പെട്ടതല്ലെന്നാണ് ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും വിദഗ്ധർ പറയുന്നത്.
ഉയർന്ന ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിതെന്നാണു സംശയം.മിസൈലിന് 6000 കിലോമീറ്റർ ദൂരപരിധി കിട്ടുമെന്നു ദക്ഷിണ കൊറിയൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മൂന്നുമാസത്തിനിടെ ഉത്തര കൊറിയയുടെ അഞ്ചാമത്തെ മിസൈൽ പരീക്ഷണമാണിത്.
പുതിയ മിസൈലിനെപ്പറ്റി മറ്റുള്ളവർ
∙ ആ മിസൈൽ പുതിയ ഇനമാണ്, സംശയം വേണ്ട: ജപ്പാൻ
∙ മധ്യദൂര മിസൈലിനേക്കാൾ ഉയരത്തിൽ പറന്നു: ദക്ഷിണ കൊറിയ
∙ ലക്ഷണം കണ്ടിട്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അല്ല: യുഎസ്
‘റഷ്യ ചിരിക്കേണ്ട’
ഉത്തര കൊറിയ തൊടുത്ത മിസൈൽ വന്നു പതിച്ചത് റഷ്യയ്ക്കു സമീപമാണെന്ന കാര്യം പരിഗണിച്ചാൽ റഷ്യയ്ക്ക് ആശങ്കയ്ക്കു വകയുണ്ടെന്നു വൈറ്റ്ഹൗസ്. ജപ്പാനേക്കാളും റഷ്യയുടെ അടുത്തായാണ് മിസൈൽ വീണതെന്നും ക്രെംലിൻ സന്തോഷിക്കേണ്ടെന്നുമാണ് വൈറ്റ്ഹൗസിന്റെ മുനവച്ച പ്രസ്താവന.