ലണ്ടൻ ∙ ശനിയാഴ്ച രാത്രി ലണ്ടനിൽ ഏഴുപേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയവരിൽ മൂന്നാമത്തെയാൾ മൊറോക്കൻ സ്വദേശി യൂസഫ് സഗ്ബ(22)യാണെന്നു പൊലീസ് അറിയിച്ചു. പാക്ക് വംശജനായ ഖുറം ബട്ട് (27), റാഷിദ് റിദ്വാൻ എന്നിവർക്കൊപ്പമുണ്ടായിരുന്നതു യൂസഫാണെന്നാണു സ്ഥിരീകരിച്ചത്.
ലണ്ടൻ ബ്രിജിലൂടെ നടന്നുപോകുന്നവർക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റിയ ഇവർ തൊട്ടടുത്ത ബറോ മാർക്കറ്റിലെത്തി കത്തികൊണ്ട് ആളുകളെ ആക്രമിക്കുകയായിരുന്നു. ഇവരെ മൂന്നുപേരെയും ആക്രമണത്തിനു തൊട്ടുപിന്നാലെ പൊലീസ് വെടിവച്ചു കൊന്നു.
യൂസഫ് സഗ്ബ അപകടകാരിയാകാമെന്ന സംശയം ബ്രിട്ടനെ കഴിഞ്ഞവർഷം ഇറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നുവെന്നു റിപ്പോർട്ടുണ്ടെങ്കിലും ലണ്ടൻ പൊലീസ് നിഷേധിച്ചു. സിറിയയിലേക്കു പോകാൻ ശ്രമം നടത്തുന്നുവെന്ന സംശയത്തെ തുടർന്ന് ഇയാളെ ഇറ്റാലിയൻ പൊലീസ് ബോളോണ വിമാനത്താവളത്തിൽ മുൻപു ചോദ്യംചെയ്തിരുന്നു.