ലണ്ടൻ ∙ തിരഞ്ഞെടുപ്പു പന്തയം തോറ്റ ബ്രിട്ടിഷ് ഗ്രന്ഥകാരൻ തന്റെ പുസ്തകം ടിവി ഷോയിൽ നാലാൾ കാൺകെ തിന്നു. ബ്രിട്ടിഷ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടിക്കു 38 ശതമാനം വോട്ടിനു മുകളിൽ ലഭിക്കില്ലെന്നായിരുന്നു ബ്രെക്സിറ്റിനെക്കുറിച്ചു പുസ്തകം എഴുതിയ മാത്യു ഗുഡ്‌വിന്റെ പ്രവചനം. കൂടുതൽ വോട്ടു കിട്ടിയാൽ തന്റെ പുസ്തകം സന്തോഷത്തോടെ തിന്നുമെന്നും കഴിഞ്ഞ മാസം മാത്യു ട്വീറ്റ് ചെയ്തു. ഫലം വന്നപ്പോൾ ജെറിമി കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി നേടിയത് 40.3 ശതമാനം വോട്ട്.
ലേബർ പാർട്ടിക്കാരുടെ ട്രോളിനൊടുവിൽ സ്കൈ ന്യൂസ് ചാനലിലാണു മാത്യു പന്തയം പൂർത്തീകരിച്ചത്. താൻ വാക്കുപാലിക്കുന്നവനാണെന്നും അച്ചടിച്ച പുസ്തകത്തിൽ രാസവസ്തുക്കളുടെ അംശമുണ്ടെങ്കിലും പിന്മാറില്ലെന്നും പുസ്തകം കീറി വായിലിട്ടു ചവച്ചു മാത്യു പറഞ്ഞു. വായിലിട്ട കടലാസ് മാത്യു വിഴുങ്ങിയില്ലെന്നു സ്കൈ ന്യൂസ് പ്രൊഡ്യൂസറുടെ ട്വീറ്റ് പിന്നാലെയെത്തി.