വാഷിങ്ടൻ ∙ സമൂഹമാധ്യമത്തിൽ വിലക്കിയതിന് ഏഴുപേർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതിയെ സമീപിച്ചു. ട്രംപിന്റെ അഭിപ്രായങ്ങളോടു വിമർശനപരമായി പ്രതികരിച്ചതിനു ട്വിറ്റർ അക്കൗണ്ടിൽ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെയാണു ഹർജി.
വ്യക്തികളെ സമൂഹമാധ്യമത്തിൽ വിലക്കുന്നതു ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നു പരാതിക്കാർ വാദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന കൊളംബിയ ആസ്ഥാനമായ നൈറ്റ് ഫസ്റ്റ് അമന്റ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടാണു ഹർജി നൽകിയത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോൺ സ്പൈസർ, ട്രംപിന്റെ സോഷ്യൽ മിഡീയ ഡയറക്ടർ ഡാനിയേൽ സ്കാവിനോ എന്നിവരെയും കക്ഷിചേർത്താണു കേസ്. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് 3.37 കോടി പേർ പിന്തുടരുന്നു. ഔദ്യോഗിക അക്കൗണ്ട് 1.93 കോടിയും.