വാഷിങ്ടൺ∙ ഭീകരവിരുദ്ധ നടപടികൾക്കായി പാക്കിസ്ഥാനു കൈമാറാനിരുന്ന 350 ദശലക്ഷം ഡോളർ (ഏകദേശം 2253 കോടിരൂപ) യുഎസ് തടഞ്ഞു. അഫ്ഗാൻ ആസ്ഥാനമായ ഭീകരസംഘടന ഹഖാനി ഗ്രൂപ്പിന് എതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും സഹായം നൽകുന്നതു സംബന്ധിച്ചു പുനഃപരിശോധന വേണമെന്നു ട്രംപ് സർക്കാർ നിലപാടു സ്വീകരിക്കുന്നതിനിടെയാണു പുതിയ തീരുമാനം.
ഹഖാനി ഗ്രൂപ്പിന്റെ മേധാവി സിറാജുദീൻ ഹഖാനിയെ പാക്ക് ചാരസംഘടനയായ ഐഎസ്ഐ താലിബാന്റെ ഉപമേധാവിയാക്കി വാഴിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകരർക്കെതിരെ അമേരിക്ക സ്വീകരിച്ച കടുത്ത നിലപാടുകൾക്കു തടയിടാനാണു പാക്ക് ശ്രമമെന്ന് ആരോപണം ഉയർന്നിരുന്നു.