വാഷിങ്ടൻ∙ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വിഭാഗം റഷ്യയുമായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെന്ന ആരോപണം വൈറ്റ് ഹൗസ് ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാറെദ് കുഷ്‌നർ നിഷേധിച്ചു. റഷ്യാബന്ധം സംബന്ധിച്ച യുഎസ് കോൺഗ്രസ് സമിതിക്കു മുൻപാകെ തെളിവെടുപ്പിനു ഹാജരാകുന്നതിനു മുന്നോടിയായി കുഷ്‌നർ തയാറാക്കിയ 11 പേജുള്ള പ്രസ്താവനയാണു മാധ്യമങ്ങൾക്കു നൽകിയത്.
തിരഞ്ഞെടുപ്പു പ്രചാരണകാലത്തു താൻ ബന്ധപ്പെട്ട നാലു റഷ്യക്കാരുടെയും വിശദാംശങ്ങൾ പ്രസ്താവനയിലുണ്ട്. ഈ ബന്ധങ്ങളിൽ തെറ്റായി ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. തനിക്കു വിദേശസർക്കാരുമായി ഗൂഢബന്ധമില്ല. തന്റെ ബിസിനസുകൾക്കു റഷ്യാസഹായം സ്വീകരിച്ചിട്ടുമില്ല.
യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലെയും ഇന്റലിജൻസ് അന്വേഷണ സമിതിക്കു മുൻപാകെ ഇന്നലെ കുഷ്‌നർ മൊഴി നൽകി. ഇന്നു ജനപ്രതിനിധി സഭാ സമിതിക്കു മുൻപാകെയും ഹാജരാകും. ട്രംപ് സംഘത്തിന്റെ റഷ്യാബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണിത്.