ബെയ്‌ജിങ്∙ ഉത്തര കൊറിയയിൽ നിന്നുള്ള ഉരുക്ക്, ഇരുമ്പയിര്, കടലുൽപന്ന ഇറക്കുമതി ചൈന നിർത്തിവച്ചു. ഇറക്കുമതി നിരോധനം ഇന്നു നിലവിൽവരുമെന്നു ചൈനാ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഉത്തര കൊറിയയുടെ അണ്വായുധപദ്ധതി നിർത്തിവയ്പിക്കാൻ ചൈനയ്ക്കുമേൽ യുഎസ് സമ്മർദം ശക്തമായ സാഹചര്യത്തിലാണു സഖ്യകക്ഷിയെ കയ്യൊഴിയുന്ന നടപടിയിലേക്കു ചൈന നീങ്ങിയത്. കഴിഞ്ഞ ആറിന് ഏർപ്പെടുത്തിയ ഐക്യരാഷ്ട്രസംഘടനയുടെ പുതിയ ഉപരോധങ്ങൾ പൂർണമായും നടപ്പിലാക്കുമെന്നും ചൈന വ്യക്തമാക്കി.
ഉപരോധത്തിനു പിന്നാലെ ഉത്തര കൊറിയയിലേക്കു പുതിയ അംബാസഡറായി കൊറിയൻ വംശജനായ കോങ് ഷുവാനി(58)െയ ചൈന നിയമിച്ചു. ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽനിന്നുള്ള ഷുവാനി നിലവിൽ വിദേശകാര്യമന്ത്രാലയത്തിൽ ഏഷ്യാകാര്യ വിഭാഗം ചുമതലയുള്ള അസി. വിദേശ മന്ത്രിയാണ്. എന്നാൽ, കൊറിയൻ നയത്തിൽ വ്യത്യാസമില്ലെന്നും ചൈന വ്യക്തമാക്കി. അതേസമയം, കൊറിയൻ പ്രതിസന്ധി സമാധാനപരമായ മാർഗത്തിലാണു പരിഹരിക്കേണ്ടതെന്നു ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇൻ പ്രസ്താവിച്ചു.