വാഷിങ്ടൺ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ചു രണ്ടു ബിസിനസ് ഉപദേശക സമിതികളിലെ അംഗങ്ങൾ രാജിവച്ചതിനു പിന്നാലെ, ആ സമിതികൾ തന്നെ പിരിച്ചുവിട്ട് പ്രസിഡന്റിന്റെ പ്രതികാരം.
വംശീയ വിദ്വേഷത്തിനെതിരെ വെർജീനിയയിലെ ചാർലറ്റ്സ്‌വിലിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധക്കാർക്കിടയിലേക്കു കാർ പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചിരുന്നു. തീവ്രദേശീയവാദികളായ വെള്ളക്കാർ മാത്രമല്ല, വംശീയവിദ്വേഷത്തിനെതിരെ പ്രതിഷേധിച്ചവരും സംഘർഷത്തിന് ഉത്തരവാദികളാണെന്നു ട്രംപ് പറഞ്ഞതാണു വിവാദമായത്.
‘അമേരിക്കൻ മാനുഫാക്ചറിങ് കൗൺസിൽ, സ്ട്രാറ്റജിക് ആൻഡ് പോളിസി ഫോറം എന്നീ ഉപദേശക സമിതികളിലെ അംഗങ്ങളിൽ സമ്മർദംചെലുത്താൻ ശ്രമിക്കുന്നതിനു പകരം ഞാനിതാ രണ്ടും പിരിച്ചുവിടുന്നു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.