Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയൻ മിസൈൽ ദൃശ്യങ്ങൾ പുറത്ത്; പരീക്ഷിച്ചത് കരുത്തുറ്റ ഭൂഖണ്ഡാന്തര മിസൈൽ

North Korea Missile ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ.

സോൾ/ന്യൂയോർക്ക് ∙ ബുധനാഴ്ച പുലർച്ചെ പരീക്ഷിച്ച മിസൈൽ സംബന്ധിച്ച ഉത്തരകൊറിയയുടെ അവകാശവാദങ്ങൾ ശരിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇതുവരെ പരീക്ഷിച്ചതിൽ ഏറ്റവും കരുത്തേറിയതും ലോകത്തെവിടെയും എത്താവുന്നതുമാണെന്നായിരുന്നു കൊറിയൻ അവകാശവാദം.

അണ്വായുധ സ്വയം പര്യാപ്തത നേടിയതായാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പരീക്ഷണശേഷം പ്രഖ്യാപിച്ചത്. മിസൈൽ പരീക്ഷണത്തിന്റെ ഒട്ടേറെ ചിത്രങ്ങളും വിഡിയോയും ഉത്തരകൊറിയ പുറത്തുവിട്ടു. കൂടുതൽ വിശാലമായ ഡിസൈനിലുള്ള എൻജിനാണു ഹ്വാസോങ്–15 റോക്കറ്റിനുള്ളതെന്നു ചിത്രങ്ങൾ പരിശോധിച്ച വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വലുപ്പവും ഭാരവും കൂടുതലാണ്. ഇതിനു മുൻപു പരീക്ഷിച്ച റോക്കറ്റുകളെക്കാൾ കൂടുതൽ ദൂരവും ഉയരവും ഹ്വാസോങ്–15 സഞ്ചരിച്ചിരുന്നു. ഇതിനിടെ, ഉത്തരകൊറിയയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് യുഎസ് രംഗത്തുവന്നു. മിസൈൽ പരീക്ഷണങ്ങളും ആണവയുദ്ധസന്നാഹവും ലോകത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടാൽ ഉത്തരകൊറിയ പരിപൂർണമായും നശിപ്പിക്കപ്പെടുമെന്നു യുഎന്നിലെ അമേരിക്കൻ അംബാസഡർ നിക്കി ഹേലി പറ‍ഞ്ഞു.

ഉത്തരകൊറിയൻ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഹേലി. ഉത്തരകൊറിയയ്ക്കെതിരെ അതിശക്തമായ സാമ്പത്തിക–നയതന്ത്ര ഉപരോധം ഏർപ്പെടുത്താൻ എല്ലാ രാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടു.