ഇസ്‌ലാമാബാദ്∙ പാക്ക് ധനമന്ത്രി ഇഷാഖ് ധർ (67) ‘ഒളിവിലാ’ണെന്നു കോടതി. പാനമ രേഖകൾ സംബന്ധിച്ച കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെത്തുടർന്നാണു മന്ത്രി ഒളിവിലാണെന്ന് അഴിമതിവിരുദ്ധ കോടതി പ്രഖ്യാപിച്ചത്. മൂന്നുമാസത്തെ അവധിയെടുത്ത് ഇപ്പോൾ ലണ്ടനിൽ ചികിത്സയിൽ കഴിയുകയാണു ധർ. മൂന്നുദിവസത്തിനുള്ളിൽ ബോണ്ട് സമർപ്പിച്ചില്ലെങ്കിൽ ധറിന്റെ സ്വത്തുക്കൾ മരവിപ്പിക്കുമെന്നു കോടതി മുന്നറിയിപ്പു നൽകി.
വരവിൽ കവിഞ്ഞു സ്വത്തു സമ്പാദിച്ചെന്ന കേസിൽ മന്ത്രി കുറ്റക്കാരനാണെന്നു കോടതി വിധിച്ചിരുന്നു. സ്വന്തം പേരിലും ആശ്രിതരുടെ പേരിലും 83.17 കോടി രൂപയുടെ സ്വത്തു സമ്പാദിച്ചുവെന്നാണു കേസ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കരുതെന്നു കോടതിയോടു ധറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.