ലണ്ടൻ ∙ ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാർലമെന്റിലെ നിർണായക വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കു തിരിച്ചടി. കൺസർവേറ്റീവ് പാർട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പ്രമേയം 305ന് എതിരെ 309 വോട്ടുകൾക്കു വിജയിച്ചു.
എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാർലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതിയാണു പാസായത്. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ സുഗമമായ പിന്മാറ്റത്തെ ഇത്തരമൊരു വ്യവസ്ഥ ദോഷകരമായി ബാധിക്കുമെന്നു പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽ പിന്നോട്ടില്ലെന്നും മുൻ നിശ്ചയപ്രകാരം തന്നെ യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറുമെന്നും വോട്ടെടുപ്പ് ഫലം വന്ന ശേഷം സർക്കാർ വ്യക്തമാക്കി.