സിഡ്നി∙ ഓസ്ട്രേലിയയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയ്ക്കു നൂറു വർഷത്തിനുശേഷം ചുരുളഴിഞ്ഞു. ഒന്നാം ലോകയുദ്ധ കാലത്തു പാപുവ ന്യൂഗിനി തീരത്ത് അപ്രത്യക്ഷമായ എച്ച്എംഎഎസ് എഇ1 മുങ്ങിക്കപ്പലിന്റെ അവശിഷ്ടമാണു ഡ്യൂക് യോർക്ക് ദ്വീപിനടുത്ത് 300 മീറ്റർ ആഴത്തിൽ കണ്ടെത്തിയത്. കപ്പൽ കണ്ടെത്താൻ നടത്തിയ പതിമൂന്നാമത്തെ ശ്രമമാണു വിജയം കണ്ടത്. മുങ്ങിക്കപ്പൽ സമുദ്രത്തിന്റെ അടിത്തട്ടിൽ ഇടിച്ചതാണ് അപകടകാരണമെന്നു കരുതുന്നു. പിൻഭാഗത്തെ ചിറക് വേർപെട്ട നിലയിലാണ്.
ന്യൂഗിനിയിലെ ജർമൻ കോളനികൾ ലക്ഷ്യമാക്കി സിഡ്നിയിൽ നിന്നു പുറപ്പെട്ട കപ്പൽ 1914 സെപ്റ്റംബർ 14ന് ആണു കാണാതായത്. റോയൽ ഓസ്ട്രേലിയൻ നേവിയുടെ ആദ്യ കപ്പൽ തിരോധാനമാണിത്. 35 ഓസ്ട്രേലിയൻ – ബ്രിട്ടിഷ് നാവികസേനാംഗങ്ങൾ കപ്പലിലുണ്ടായിരുന്നു. കപ്പൽ കണ്ടെത്തിയ വിവരം പ്രതിരോധമന്ത്രി മറൈസ് പയ്ൻ ആണ് ഇന്നലെ പ്രഖ്യാപിച്ചത്. കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ല.