സോൾ∙ രാജ്യാന്തര ഉപരോധം ലംഘിച്ച് ഉത്തര കൊറിയയുടെ കപ്പലുകൾക്ക് എണ്ണ കൈമാറിയെന്നു സംശയിക്കപ്പെടുന്ന ഒരു കപ്പൽ കൂടി ദക്ഷിണ കൊറിയ പിടിച്ചെടുത്തു. പാനമയിൽ നിന്നു പുറപ്പെട്ട കോട്ടി എന്ന ഈ കപ്പൽ കഴിഞ്ഞ മാസം 19നു ദക്ഷിണ കൊറിയയിൽ എത്തേണ്ടതായിരുന്നു. പശ്ചിമ തീരത്തെ പ്യൂങ്ടെക് ഡാങ്ജിൻ തുറമുഖത്തു നിന്നാണു കപ്പൽ പിടിച്ചെടുത്തത്.
ഹോങ്കോങ്ങിൽ നിന്നു പുറപ്പെട്ട ലൈറ്റ്ഹൗസ് വിൻമോർ എന്ന കപ്പൽ ഇതേ കാരണത്താൽ നേരത്തെ പിടിച്ചെടുത്തിരുന്നു. ഉത്തര കൊറിയയുടെ സുഹൃത്തായ ചൈനയിലെ കമ്പനികളുടെ ആറു കപ്പലുകൾ കടലിൽ വച്ച് ഉത്തര കൊറിയയുടെ കപ്പലുകളിലേക്ക് എണ്ണ കൈമാറ്റം ചെയ്യുന്നതായി യുഎസ് ചാര ഉപഗ്രഹങ്ങൾ കണ്ടെത്തിയെന്നാണു റിപ്പോർട്ട്.
എന്നാൽ, ചൈന ഇതു നിഷേധിച്ചിരുന്നു. ഉത്തര കൊറിയയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചിരുന്നു.