വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ള വൈദ്യപരിശോധനയിൽ മാനസികാരോഗ്യം ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് വൈറ്റ്‌ഹൗസ്. പന്ത്രണ്ടിനു വാൾട്ടർ റീഡ് സൈനികാശുപത്രിയിൽ നടക്കുന്ന പരിശോധനയെക്കുറിച്ചു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അദ്ദേഹത്തിന്റെ ധിഷണ മുള്ളാണി പോലെ മൂർച്ചയേറിയ’താണെന്നായിരുന്നു വൈറ്റ്‌ഹൗസ് വക്താവ് ഹോഗൻ ഗിഡ്‌ലിയുടെ മറുപടി. 71 വയസ്സുള്ള ട്രംപിന്റെ വൈദ്യപരിശോധനാ ഫലം പരസ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഈയിടെ പുറത്തിറങ്ങിയ വിവാദപുസ്തകത്തിൽ പ്രസിഡന്റിന്റെ മാനസികനിലയെപ്പറ്റി സംശയം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യം. തന്റേതു പതറാത്ത പ്രതിഭയാണെന്നു ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.