വാഷിങ്ടൻ∙ താൻ വംശീയവാദിയല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഹെയ്റ്റിയിൽനിന്നും കുടിയേറുന്നവരെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചതിന്റെ പേരിൽ ലോകമാകെ പ്രതിഷേധമുണ്ടായതിനു പിന്നാലെയാണു ട്രംപിന്റെ പ്രസ്താവന.
ആഫ്രിക്കൻ രാജ്യങ്ങളെയും ഹെയ്റ്റിയെയും ‘വിസർജ്യ കേന്ദ്രങ്ങൾ’ എന്നാണു ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. ഫ്ലോറിഡയിലെ സ്വന്തം ഗോൾഫ് കോഴ്സിൽ മാധ്യമപ്രവർത്തകരോടാണു താൻ വംശീയവാദിയല്ലെന്നു ട്രംപ് പറഞ്ഞത്. ‘നിങ്ങൾ അഭിമുഖം നടത്തിയിട്ടുള്ളവരിൽ വംശീയവാദം ഏറ്റവും കുറഞ്ഞ ആളായിരിക്കും ഞാൻ’ എന്നായിരുന്നു അവകാശവാദം.
ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ആഫ്രിക്കൻ രാജ്യങ്ങൾ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. 55 അംഗരാജ്യങ്ങൾ ഉൾപ്പെട്ട ആഫ്രിക്കൻ യൂണിയൻ അപലപിച്ചതിനു പിന്നാലെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യുഎൻ അംബാസഡർമാർ ്രടംപ് മാപ്പുപറയണമെന്നു സംയുക്ത പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.