വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് ഇന്ന് ഒരു വർഷം പൂർത്തീകരിക്കുമ്പോൾ ഡോണൾഡ് ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സർവേ.
എൻബിസി/വോൾ സ്ട്രീറ്റ് ജേണൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ ട്രംപിന് ലഭിച്ചത് 39% പിന്തുണ മാത്രമാണ്. ഭരണത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റിനു ലഭിച്ച ഏറ്റവും കുറഞ്ഞ വിലയിരുത്തലാണിത്.
ആഫ്രിക്കൻ രാജ്യങ്ങളെ കുറിച്ച് ട്രംപ് നടത്തിയ അസഭ്യപരാമർശത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിൽ കഴിഞ്ഞ 13 നും 17നുമിടയിലാണു സർവേ നടത്തിയത്. പ്രസിഡന്റ് സ്ഥാനത്ത് ട്രംപിന്റെ പ്രവർത്തനത്തോടു വിയോജിക്കുന്നുവെന്നാണു 57 % പേരും അഭിപ്രായപ്പെട്ടത്.ഒരു വർഷം കൊണ്ട് പാക്കിസ്ഥാൻ അടക്കം സഖ്യകക്ഷികളായിരുന്ന പല രാജ്യങ്ങളെയും ട്രംപ് ഭരണകൂടം പിണക്കി. പക്ഷേ, ഇന്ത്യ ട്രംപിന്റെ സൗഹൃദവലയത്തിലുള്ള അപൂർവം രാജ്യങ്ങളിലൊന്നായി തുടരുന്നു. പാക്കിസ്ഥാനെതിരെ കർശന നടപടിയെടുത്തതോടെ ഇന്ത്യ യുഎസിനോടു കൂടുതൽ അടുത്തു.
‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യമുയർത്തി ട്രംപ് ആരംഭിച്ച പരിഷ്കരണനടപടികൾ യുഎസ് സമ്പദ്ഘടനയെ ഉണർത്തിയെന്നാണു സൂചനകൾ.