ലണ്ടൻ∙ തെംസ് നദിയിൽ കണ്ടെത്തിയ രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കാൻ തൊട്ടടുത്തുള്ള ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചിട്ടു. 200 മീറ്റർ പരിധിയിൽ ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. കിഴക്കൻ ലണ്ടനിലെ വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കിടെയാണു തെംസിൽ 500 കിലോ ഭാരമുള്ള പൊട്ടാത്ത ബോംബ് ശ്രദ്ധയിൽപ്പെട്ടത്.
വിമാനത്താവളത്തിന്റെ റൺവേയ്ക്കു സമീപമാണിത്. റോയൽ നേവിയിലെ വിദഗ്ധരാണു ബോംബ് നിർവീര്യമാക്കുന്നത്. ഇന്നു പകലോടെ പൂർത്തിയാകുമെന്നു കരുതുന്നു. ലണ്ടൻ സമയം ഞായറാഴ്ച പുലർച്ചെ ബോംബ് കണ്ടെത്തിയ ഉടൻ വിമാനത്താവളം അടച്ചിട്ടു. നൂറിലേറെ സർവീസുകൾ റദ്ദാക്കി.
ശത്രുക്കൾ ബോംബിട്ട നഗരം
രണ്ടാം ലോക യുദ്ധകാലത്ത് 1940 സെപ്റ്റംബറിലും മേയിലുമായി ഏകദേശം 24,000 ടൺ സ്ഫോടകവസ്തുക്കളാണു ജർമൻ വ്യോമസേന ലണ്ടൻ നഗരത്തിലിട്ടത്. അതിൽ 10% പൊട്ടിയില്ലെന്നു ചരിത്രകാരന്മാർ പറയുന്നു.